കൊല്ലം: മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രസവത്തിനെത്തിയ ആദിച്ചനല്ലൂർ സ്വദേശിനിയായ യുവതി ആരോഗ്യനില വഷളായി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെയും യൂത്ത്കോൺഗ്രസിന്റെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാം പ്രവീൺ, കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം, ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് വടക്കേടവിള മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് സമരം ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സനൽ പുതുച്ചിറ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുഹമ്മദ് ആരിഫ്, ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇനാബ് നാസി, നേതാക്കളായ എ.ആർ. ഷാഹിദ്, അഭി.ആർ.കൃഷ്ണൻ, ഷെഫീഖ്, ആരിഫ് പാലത്തറ, അജ്മൽ കൂട്ടിക്കട എന്നിവർ സംസാരിച്ചു.
പ്രചാരണം അടിസ്ഥാനരഹിതം
ആശുപത്രിക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്ന് അഷ്ടമുടി സഹകരണ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടർ ജേക്കബ് ജോൺ അറിയിച്ചു. 24നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25ന് ഉച്ചയോടെ നടത്തിയ പരിശോധനയിൽ ഗർഭാശയ ദ്രാവകത്തിൽ കുഞ്ഞിന്റെ മലം കലർന്നിരിക്കുന്നതായി കണ്ടെത്തി. ബന്ധുക്കളുമായി ചർച്ച നടത്തി യുവതിയെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇതുകാരണം കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായി. തീയേറ്ററിൽ യുവതിയുടെ ബന്ധുവിനെ പ്രവേശിപ്പിച്ച് വിവരങ്ങൾ ബോദ്ധ്യപ്പെടുത്തിയിരുന്നുവെന്നും മെഡിക്കൽ ഡയറക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |