മനില : വടക്കൻ ഫിലിപ്പീൻസിലെ ലൂസോൺ ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം, രാവിലെ 8.43നായിരുന്നു ഭൂചലനം. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്.
ഡൊളൊറസ് നഗരത്തിൽ നിന്ന് 13 കിലോമീറ്റർ അകലെ തെക്ക് കിഴക്കൻ മേഖലയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനസാന്ദ്രതയേറിയതുമായ ലൂസോൺ ദ്വീപിലെ അബ്ര പ്രവിശ്യയിലാണ് ഭൂചലനം പ്രധാനമായും രേഖപ്പെടുത്തിയത്. 30 സെക്കന്റിലേറെ ചലനം നീണ്ടുനിന്നു.
ഇവിടെ 173 കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. 59 മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തു. ഏകദേശം 2,50,000 പേരാണ് പർവത പ്രദേശമായ അബ്രയിൽ ജീവിക്കുന്നത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ മനില നഗരത്തിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് മെട്രോ റെയിൽ സർവീസ് നിറുത്തിവച്ചു.
അതേസമയം, ഫിലിപ്പീൻസിൽ രേഖപ്പെടുത്തുന്നതിൽ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണ് ഇന്നലെയുണ്ടായത്. 2013 ഒക്ടോബറിലാണ് ഇതിന് മുന്നേ ഏറ്റവും തീവ്രമായ ചലനം രേഖപ്പെടുത്തിയത്. അന്ന് ബോഹോൾ ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ചലനത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |