കോഴിക്കോട്: വെള്ളയിൽ വാർഡിൽ നടന്ന ജനസഭയിൽ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച പ്രദേശവാസികൾക്കുനേരെ പൊലീസ് ലാത്തിചാർജ്. നാലുപേരെ അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂറിലധികം പൊലീസും സമരക്കാരും ഏറ്റുമുട്ടി. വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷിന്റെ ഭർത്താവ് അനീഷ്, പുതിയകടവ് സ്വദേശി അനീഷ്, ജിതിൻരാജ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗവ.ഫിഷറീസ് യു.പി.സ്‌കൂളിൽ വൈകീട്ട് നാലിനായിരുന്നു ആവിക്കലിൽ നിർമ്മിക്കുന്ന പ്ലാന്റുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് ജനസഭ വിളിച്ചത്. അതിന് മുമ്പെ സമരക്കാരും സംഘാടകരും സ്കൂൾ പരിസരത്തെത്തി. അതിനിടെ കോർപ്പറേഷന്റെ യോഗമല്ലെന്ന് സംഘാടകർ അറിയിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധമുയർത്തി. യോഗത്തിൽ പങ്കെടുക്കാനെത്തിയ കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീയെ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസെത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ജീപ്പ് സമരക്കാർ തടഞ്ഞതോടെ . പൊലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് നടപടി ശക്തമാക്കിയതോടെ സമരക്കാർ വീടുകളിലേക്ക് ഓടിക്കയറി. പൊലീസും വീടുകളിലേക്ക് കയറിയെങ്കിലും സ്ഥലത്തെത്തിയ യു.ഡി.എഫ് നേതാക്കൾ ഇടപെട്ടതോടെ പിൻവാങ്ങി.
തുടർന്ന് സമരക്കാർ റോഡ് ഉപരോധിച്ചു. ഫ്ലക്‌സ് ബോർഡുകളും കല്ലും മരവും ഉപയോഗിച്ച് ബീച്ച് റോഡ് ആറിടങ്ങളിൽ തടഞ്ഞു. റോഡിൽ ടയറിന് തീയിട്ടു. ഇതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സ്കൂൾ ബസുകളെ മാത്രമാണ് സമരക്കാർ കടത്തിവിട്ടത്. വൻ പൊലീസ് സേന സ്ഥലത്തെത്തിയിരുന്നു. ജനസഭയിലേക്ക് പ്രദേശവാസികളെ ക്ഷണിച്ചിരുന്നെങ്കിലും സ്ത്രീകൾ ഉൾപ്പെടെ എത്തിയപ്പോൾ പ്രവേശനം തടയുകയായിരുന്നെന്ന് സമരസമിതി ആരോപിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് അഡ്വ കെ. പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ് എന്നിവർ സ്ഥലത്തെത്തി.
അതേസമയം പ്രതിഷേധത്തിനിടെ നടന്ന ജനസഭയിൽ പങ്കെടുത്തത് 20ൽ താഴെ പേർ മാത്രം. ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. ചെലവൂർ കൗൺസിലർ സി.എം.ജംഷീർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |