കാലി: അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ കൗമാര താരം രൂപൽ ചൗധരി. കഴിഞ്ഞ ദിവസം വനിതകളുടെ 400 മീറ്ററിൽ വെങ്കലം നേടിയ രൂപൽ അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡ് തന്റെ പേരിൽ കുറിച്ചു. നേരത്തേ 4-400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ രൂപൽ അംഗമായിരുന്നു. 51.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രൂപൽ 400 മീറ്ററിൽ വെങ്കലം നേടിയത്. ബ്രിട്ടന്റെ യമി മേരി ജോൺ (51.50 സെക്കൻഡ്) സ്വർണവും കെനിയയുടെ ഡമാറിസ് മുതുംഗ (51.71 സെക്കൻഡ്) വെള്ളിയും നേടി.
ഉത്തർ പ്രദേശിലെ മീററ്റിലെ ചെറിയ കർഷക കുടുംബാംഗമായ രൂപൽ 400 മീറ്ററിൽ അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. നേരത്തേ രൂപൽ ഉൾപ്പെട്ട മിക്സഡ് റിലേ ടീം ജൂനിയർ ഏഷ്യൻ റെക്കാഡോടെയാണ് (3 മിനിട്ട് 17.76 സെക്കൻഡ്) വെള്ളി നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |