തൃശൂർ: ക്ഷേത്രങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ത്രിസപ്തതി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 1,720 കോടി ചെലവഴിച്ചു.കൊവിഡ് കാലത്ത് ദേവസ്വങ്ങളുടെ വരുമാനം ഇല്ലാതായപ്പോൾ നിത്യചെലവിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സർക്കാർ 273 കോടിയുടെ സഹായം നൽകി.ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല സാംസ്‌കാരിക ഇടങ്ങൾ കൂടിയാണ്.കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയായി മാറ്റാൻ വലിയ ഇടപെടലുകൾ നടക്കുന്നുണ്ട് അതിന് ബോർഡിന്റെ പിന്തുണയുണ്ടാകണം.73ാം വാർഷികത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനും തന്ത്രവിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂമന്ത്രി കെ.രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ആർ.ബിന്ദുവും നിർവഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരെയും മെമ്പർമാരെയും എം.ജി.നാരായണൻ,വി.കെ.അയ്യപ്പൻ എന്നിവർ ആദരിച്ചു.ദേവസ്വം കമ്മിഷണർ എൻ.ജ്യോതി,കൗൺസിലർ പൂർണിമ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |