തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ സഹകരണത്തോടെ പൂട്ടുന്നതിനായി ആപ്പുമായി വിജിലൻസ്. അഴിമതിക്കാരുടെ ദൃശ്യമോ ശബ്ദമോ ഉൾപ്പെടെയുള്ള വിവരങ്ങൾ ജനങ്ങൾ വീഡിയോയിൽ പകർത്തി വിജിലൻസിന്റെ ആപ്ലിക്കേഷനിൽ (ആപ്പ്) പങ്കുവച്ചാൽ ഉടൻ അന്വേഷിച്ച് നടപടിയെടുക്കും.
വിദേശത്ത് 'ക്രൗഡ് സോഴ്സിംഗ്" എന്ന പേരിൽ വ്യാപകമായുള്ള വിവരശേഖരണ രീതിയാണിത്. വിവരം കിട്ടിയാലുടൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ റെയ്ഡ് നടത്തി അഴിമതിക്കാരെ പിടികൂടും. അഴിമതിയുടെ ഡിജിറ്റൽ തെളിവുകൾ കോടതി സ്വീകരിച്ചു തുടങ്ങിയതോടെ, കൈക്കൂലി നോട്ടിൽ ഫിനോഫ്‌തലിൻ പൊടിവിതറി അഴിമതിക്കാരെ കൈയോടെ പിടിക്കുന്ന പഴഞ്ചൻ രീതിയും വിജിലൻസ് അവസാനിപ്പിക്കുകയാണ്.
കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങൾ നിലവിൽ ഉദ്യോഗസ്ഥരുടെ മൊബൈലിലാണ് റെക്കാഡ് ചെയ്യുന്നത്. ദൃശ്യം തെളിവാകണമെങ്കിൽ മൊബൈൽ സീൽചെയ്ത് കോടതിയിൽ ഹാജരാക്കണം. ഇതിനിടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തിരിക്കും. ഫോണിൽ തിരിമറി കാട്ടിയെന്നും എഡിറ്റിംഗ് നടത്തിയെന്നുമൊക്കെ പറഞ്ഞ് അഴിമതിക്കാർ രക്ഷപെടും. ഇത് അവസാനിപ്പിക്കാനാണ് ദൃശ്യങ്ങളും ശബ്ദവും രഹസ്യമായി റെക്കാഡ് ചെയ്യാവുന്ന, ഷർട്ടിന്റെ ബട്ടണിലും പേനയിലുമൊക്കെ ഘടിപ്പിക്കുന്ന ഡിവൈസുകളുണ്ടാക്കാൻ വിജിലൻസ് സി-ഡാക്കിന്റെ സഹായം തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |