തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്ന് മാസം പിന്നിടും മുമ്പ് കരാർ,ദിവസ വേതന നിയമനങ്ങൾ നടത്താനുള്ള നീക്കം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് പി.എസ്.സി പ്രസിദ്ധീകരിച്ച എൽ.എസ് .ജി.ഡി അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ) റാങ്ക് ലിസ്റ്റിൽ ആകെ 746 പേരാണുള്ളത്. ഇതിൽ 140 പേർക്ക് ഇതിനകം നിയമനവും ലഭിച്ചു. ലിസ്റ്റിലെ മറ്റുള്ളവർ നിയമന പ്രതീക്ഷയുമായി കാത്തിരിക്കുന്നതിനിടെയാണ് കരാർ, ദിവസ വേതന നിയമനത്തിന് വകുപ്പിൽ ശ്രമം നടക്കുന്നത്.തദ്ദേശ വകുപ്പിന് കീഴിലുള്ള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിലെ 115 എൻജിനീയറിംഗ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് .
ഇതോടൊപ്പം, തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് ജോലികൾ നിർവഹിക്കാൻ പതിനായിരം പേർക്ക് താത്കാലിക നിയമനം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇവർക്കുള്ള വേതനം ഓരോ പദ്ധതിയുടെ എസ്റ്റിമേറ്റിലും ഉൾപ്പെടുത്താനാണ് നിർദ്ദേശം . എൻജിനീയറിംഗ് ബിരുദധാരികളെ സർട്ടിഫൈഡ് എൻജിനീയർ -എ, ഡിപ്ലോമയുള്ളവരെ എൻജിനീയർ -ബി ,സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവരെ എൻജിനീയർ -സി എന്നിങ്ങനെ തിരിച്ച് രജിസ്‌ട്രേഷൻ നടത്തിയാണ് ദിവസ വേതനടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിയമനം നടത്താൻ ആലോചിക്കുന്നത്. മികവ് പുലർത്തുന്നവരുടെ രജിസ്‌ട്രേഷൻ പുതുക്കാനും ആലോചനയുണ്ട്. ഇതോടെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാകുമെന്നും ഭാ,വിയിൽ സ്ഥിരനിയമനം അവസാനിപ്പിക്കാനുള്ള നീക്കമാണിതെന്നുമാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |