തിരുവല്ല: മദ്യലഹരിക്കിടെ വാക്കുതർക്കത്തെതുടർന്ന് അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെട്ടോടിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സന്തോഷും ഇളയസഹോദരൻ സജീവനും (39) തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. സന്തോഷ് വെട്ടുകത്തികൊണ്ട് സജീവന്റെ തലയ്ക്ക് വെട്ടിയ ശേഷം ഇവിടെ നിന്ന് കടന്നു. അൽപ്പസമയങ്ങൾക്ക് ശേഷമാണ് വെള്ളം കയറിയ പെരിങ്ങര പഞ്ചായത്ത് ഓഫീസ് വളപ്പിന് സമീപം സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവെ വീണ് പരിക്കേറ്റതോ അല്ലെങ്കിൽ വൈദ്യുതിഎർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റതോ ആകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. സന്തോഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെട്ടുകൊണ്ട് ഇടതുചെവിക്ക് ആഴത്തിൽ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ തമ്മിൽ മദ്യപിച്ചെത്തി വഴക്ക് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മരിച്ച സന്തോഷ് ഓട്ടോ ഡ്രൈവറാണ്. സംസ്കാരം പിന്നിട്. ഭാര്യ: ശ്രീദേവി. മക്കൾ: ആതിര, അമ്പാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |