ചിട്ടിയും ലോണും എടുത്ത് തവണ മുടക്കുന്നവർക്ക് കെ എസ് എഫ് ഇയിൽ ഇനി സമാശ്വാസ പദ്ധതി ലഭിക്കുകയില്ല. വർഷങ്ങളോളം തവണയും പലിശയും മുടക്കി ഇളവ് അനുവദിക്കുമ്പോൾ അത് ആനൂകൂല്യമാക്കാൻ കാത്തിരിക്കുന്നവരുടെ കൗശലം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബാങ്കോ മറ്റേതൊരു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ ആളുകൾ ലോണെടുത്ത് മുടക്കിയാൽ അവിടെയൊന്നും യാതൊരു വിട്ടുവീഴ്‌ചയുമില്ല. കെ എസ് എഫ് ഇയിൽ ചിട്ടി പിടിക്കുന്നു, ലോൺ മുടക്കുന്നു ഇത് പതിവാണ്. എല്ലാവർഷവും കെ എസ് എഫ് ഇ ആശ്വാസ് പദ്ധതി പ്രഖ്യാപിക്കും. ഇങ്ങനെയുള്ളവർക്ക് അവിടെവച്ച് പലിശ വലിയ തോതിൽ ഇളവു ചെയ‌്തുകൊടുക്കും. അതിനിയും തുടരുന്നത് യുക്തിപൂർവമായ കാര്യമല്ല എന്നതാണ് എന്റെ അഭിപ്രായം. കാരണം, ഇതുതന്നെ ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. പത്തുപന്ത്രണ്ട് കൊല്ലം അടയ‌്‌ക്കാതിരുന്നിട്ട് ആശ്വാസ് പദ്ധതി വരുന്ന സമയം നോക്കി ഗഡുക്കൾ വാങ്ങിക്കുക, പിഴപ്പലിശ പൂർണമായിട്ട് ഒഴിവാക്കികൊടുക്കുക, പലിശതന്നെ പൂർണമായിട്ട് ഒഴിവാക്കി കൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ ഫലമായി കെ എസ് എഫ് ഇയ‌്ക്ക് ആകെ ലഭിക്കുന്ന വരുമാനം ഇല്ലാതാവുകയാണ്. അത് ഇനിയും തുടരാൻ കഴിയില്ല'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |