നമ്മുടെ രാജ്യത്ത് പൊതുവേ പൊതുമേഖലയിലാണ് വൈദ്യുതി വിതരണം നടക്കുന്നത്. വികസനവും പുരോഗതിയും വർദ്ധിക്കുന്നതനുസരിച്ച് ഏത് രാജ്യത്തും വൈദ്യുതി ചെലവ് കൂടുമെന്നതിൽ സംശയമില്ല. ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും വൈദ്യുതിനിരക്ക് കൂടിവരും. വൈദ്യുതിരംഗത്തെ രാഷ്ട്രീയ അതിപ്രസരം ബോർഡുകളെ നഷ്ടത്തിലാക്കുകയും വൈദ്യുതിനിരക്ക് ഇടയ്ക്കിടെ വർദ്ധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഗാർഹിക ഉപഭോക്താക്കളായ മദ്ധ്യവർഗക്കാർക്ക് താങ്ങാവുന്നതിൽ കൂടുതലാണ് നിലവിലെ വൈദ്യുതി നിരക്ക്.
വൈദ്യുതിയിലെ രാഷ്ട്രീയം
വൈദ്യുതിയിൽ രാഷ്ട്രീയമുണ്ടെന്ന് ഫലപ്രദമായി മനസിലാക്കിയത് ആം ആദ്മി പാർട്ടിയാണ്. ഡൽഹിയിൽ സാധാരണക്കാരന്റെ വൈദ്യുതിബിൽ പകുതിയായി കുറയ്ക്കുമെന്ന ഇലക്ഷൻ വാഗ്ദാനം അവർ അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കി. ഈ മോഡൽ പഞ്ചാബിലും അവർ നടപ്പിലാക്കിയിരിക്കുകയാണ്. നിശ്ചിത അളവിൽ വൈദ്യുതി സൗജന്യമായി നൽകിയാണ് അവർ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം നടപ്പിലാക്കിയത്. ആം ആദ്മി പാർട്ടിയെ മറ്റ് രാഷ്ട്രീയകക്ഷികളിൽ നിന്ന് വ്യത്യസ്തമായി ജനം വിലയിരുത്താനുള്ള പ്രധാന കാരണം വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടുള്ള അവരുടെ നീക്കമാണ്.
വൈദ്യുതി ഭേദഗതി ബിൽ
വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവത്കരണത്തിന് തുടക്കമിട്ടു കൊണ്ട് വൈദ്യുതി ഭേദഗതി ബിൽ വൈദ്യുതി മന്ത്രി ആർകെ സിംഗ് രണ്ട് ദിവസം മുൻപാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണിപ്പോൾ. വൈദ്യുതി നിയമത്തിലെ സെക്ഷൻ 42 ഭേദഗതി ചെയ്യുന്നതിലൂടെ വിതരണ ശൃംഖലയിലേക്ക് തുറന്ന പ്രവേശനം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കും. ലൈസൻസ് ലഭിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണം ചെയ്യാനും കഴിയും. ഒരേ മേഖലയിൽ ഒന്നിലധികം വൈദ്യുതി വിതരണ കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുകയും, ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളെപ്പോലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണക്കാരെ തിരഞ്ഞെടുക്കാൻ കഴിയും എന്നതുമാണ് ഈ ഭേദഗതിയിലൂടെ നടപ്പാക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നത്.
അതായത് ജിയോ, എയർടെൽ, വോഡഫോൺ തുടങ്ങിയ ടെലികോം ദാതാക്കളെ തിരഞ്ഞെടുക്കുന്നത് പോലെ, വൈദ്യുതി ഉപഭോക്താക്കൾക്ക് ഒന്നിലധികം വൈദ്യുതി ദാതാക്കളിൽ നിന്ന് ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാൻ കഴിയും. ജിയോ മൊബൈൽ മാർക്കറ്റ് പിടിച്ചത് പോലെ വലിയ കമ്പനികൾ വൻ ഓഫർ ആദ്യ ഘട്ടങ്ങളിൽ നൽകുകയും ചെയ്യും. വൈദ്യുതി ഭേദഗതി നിയമം വരുന്നതോടെ നിലവിൽ വിതരണരംഗത്തുള്ള സംസ്ഥാന വൈദ്യുതി ബോർഡുകൾക്കുള്ള കുത്തക അവസാനിക്കും. അടിക്കടി വില കൂട്ടിക്കൊണ്ടിരുന്നാൽ പൊതുമേഖലയെ ആളുകൾക്ക് വേണ്ടാതാകും.
പഴയതുപോലെ പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയും അഴിമതിയും സഹിക്കാനുള്ള മാനസികാവസ്ഥ ജനങ്ങൾ ഇപ്പോൾ പുലർത്തുന്നില്ല. കുറഞ്ഞ നിരക്കിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ആരു നൽകിയാലും പൊതുമേഖലയെന്നോ സ്വകാര്യ മേഖലയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ സ്വീകരിക്കാനുള്ള വിവേകമാണ് ഇപ്പോൾ പൊതുവേ ജനം പുലർത്തുന്നത്. ജനത്തിന്റെ മനോഭാവം മാറുമ്പോൾ പഴയ നിയമങ്ങളും നിയന്ത്രണങ്ങളും മാറിയേ മതിയാവൂ. ഇതുൾക്കൊണ്ടാണ് കേന്ദ്രം പുതിയ വൈദ്യുതി ഭേദഗതിബിൽ കൊണ്ടുവന്നിരിക്കുന്നത്.
കമ്പനികൾക്ക് നിശ്ചയിക്കാവുന്ന പരമാവധി ഉയർന്ന നിരക്കും കുറഞ്ഞ നിരക്കും വൈദ്യുതി റെഗുലേറ്ററി കമ്മിഷനാവും തീരുമാനിക്കുക. അതിനാൽ തന്നെ തോന്നിയ പടി വിലകൂട്ടാനും സ്വകാര്യ കമ്പനികൾക്ക് കഴിയുകയില്ല. ആരാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ കാര്യക്ഷമമായി വൈദ്യുതി നൽകുന്നതെന്ന് നിശ്ചയിച്ച് അവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും.
എതിർക്കുന്നവർ പറയുന്നത്
കോടിക്കണക്കിന് രൂപ ചെലവിട്ട് വികസിപ്പിച്ച വൈദ്യുതി വിതരണ ശൃംഖല സ്വകാര്യ കുത്തക കമ്പനികൾക്ക് ലാഭം കൊയ്യാൻ വിട്ടുകൊടുക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്ന് അവതരണാനുമതിയെ എതിർത്ത് ലോക്സഭയിൽ പ്രതിപക്ഷം വാദം നിരത്തുന്നു. ബിൽ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്നാണ് സി പി എമ്മിന്റെ വാദം. പൊതുപണമുപയോഗിച്ചു രൂപപ്പെടുത്തിയ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കൊടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിൽ വലിയ കഴമ്പില്ല. രാജ്യത്തെ എയർപോർട്ടുകൾ സർക്കാർ നിർമ്മിച്ചിട്ടുള്ളതാണ്. അവിടെ സ്വകാര്യ കമ്പനികളുടെ വിമാനമിറങ്ങാൻ അനുവദിക്കുന്നുണ്ട്. അതിനുള്ള ഫീസും വാങ്ങുന്നു. ഇതിന്റെ ആത്യന്തികമായ ഗുണം ലഭിക്കുന്നത് യാത്രക്കാരനാണ്. അതുപോലെ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിവിതരണ ശൃംഖല ഉപയോഗിക്കാൻ നൽകുന്നത് സൗജന്യമായിട്ടല്ലെന്നും അതിന് ചാർജ് ഈടാക്കുമെന്നും കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ. സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ മറ്റൊരാരോപണം നിലവിൽ വൈദ്യുതി സബ്സിഡിയായി ലഭിക്കുന്ന കർഷകർ അടക്കമുള്ളവർക്ക് സൗജന്യങ്ങൾ ഭാവിയിൽ നഷ്ടമാവുമെന്നാണ്. എന്നാൽ വൈദ്യുതി ഭേദഗതി ബിൽ നിലവിലെ സബ്സിഡികൾ ഇല്ലാതാക്കുകയോ നിരക്ക് വർദ്ധനയിലേക്ക് നയിക്കുകയോ ചെയ്യില്ലെന്നാണ് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |