കറാച്ചി : യു.എസിന്റെ കടുത്ത സമ്മർദ്ദത്തിലും റഷ്യൻ എണ്ണ വാങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്ന ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ വീണ്ടും പുകഴ്ത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം ലാഹോറിൽ നടന്ന റാലിക്കിടെ, ജൂൺ 3ന് സ്ലോവാക്യയിൽ നടന്ന ബ്രാറ്റിസ്ലാവാ ഫോറത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചായിരുന്നു ഇമ്രാന്റെ പ്രശംസ.
'ഇന്ത്യയ്ക്ക് ഉറച്ച നിലപാടെടുക്കാനും സ്വന്തം ജനങ്ങളുടെ ആവശ്യാനുസരണം വിദേശനയം രൂപീകരിക്കാനും കഴിയുമെങ്കിൽ, ഷെഹ്‌ബാസ് ഷെരീഫ് സർക്കാരിനെ അതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത് ആരാണ് ? റഷ്യൻ എണ്ണ വാങ്ങരുതെന്ന് യു.എസ് ഇന്ത്യയോട് പറഞ്ഞു. യു.എസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ. പാകിസ്ഥാൻ അല്ല." യു.എസിന്റെ ആവശ്യത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി നൽകിയ മറുപടി നമുക്ക് കേൾക്കാമെന്നു പറഞ്ഞ് ഇമ്രാൻ ജയശങ്കറിന്റെ വീഡിയോയും പ്രദർശിപ്പിച്ചു.
'നിങ്ങൾ ആരാണ് എന്ന് ജയശങ്കർ അവരോടു ചോദിക്കുന്നു. റഷ്യയിൽ നിന്ന് യൂറോപ്പും എണ്ണ വാങ്ങുന്നെന്നും ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ അത് വാങ്ങുമെന്നും ജയശങ്കർ പറയുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം. വില കുറഞ്ഞ റഷ്യൻ എണ്ണയ്ക്ക് നമ്മളും ചർച്ച നടത്തി. എന്നാൽ, യു.എസിന്റെ സമ്മർദ്ദത്തെ എതിർക്കാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധനവില കുതിക്കുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഞാൻ ഈ അടിമത്തത്തിന് എതിരാണ് " ഇമ്രാൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |