ന്യൂയോർക്ക് : ഫെബ്രുവരി മുതൽ തുടരുന്ന യുക്രെയിനിലെ റഷ്യൻ അധിനിവേശം ഭീതിയോടെയാണ് ലോകം വീക്ഷിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യുദ്ധ സാഹചര്യമാണിത്. എല്ലാത്തിലുമുപരി റഷ്യയുടെ ആണവശേഷിയെ ആണ് ലോകം ഭയക്കുന്നത്. ഉപരോധങ്ങൾ തീർത്തും പാശ്ചാത്യരാജ്യങ്ങളെ അണിനിരത്തിയും റഷ്യയ്ക്കെതിരെ പ്രതികരിക്കുന്ന യു.എസ് യുദ്ധത്തിന്റെ ഭാഗമായാലുള്ള അവസ്ഥയും ഭയാനകമാണ്. ലോകത്ത് ആണവ ശക്തിയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളാണ് റഷ്യയും യു.എസും.
ആഗോള ശേഖരത്തിന്റെ വെറും 3 ശതമാനം മാത്രം ആണവായുധങ്ങൾ ഉപയോഗിച്ച് ഒരു യുദ്ധമുണ്ടായാൽ രണ്ട് വർഷം കൊണ്ട് ഭൂമിയിൽ മൂന്നിലൊന്ന് മനുഷ്യർ ഇല്ലാതാകുമെന്നാണ് കണ്ടെത്തൽ. ന്യൂജേഴ്സിയിലെ റട്‌ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. റഷ്യയും യു.എസും തമ്മിലൊരു സമ്പൂർണ ആണവ യുദ്ധമുണ്ടായാൽ ലോകജന സംഖ്യയുടെ നാലിൽ മൂന്ന് ഭാഗവും കൊന്നൊടുക്കപ്പെട്ടേക്കാം. കൂടാതെ 500 കോടിയിലേറെ ജനങ്ങൾ പട്ടിണിയിലുമാകും.
ആണവായുധങ്ങൾ കൈയ്യിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിലെ ചെറുതായുള്ള സംഘർഷം പോലും ലോകവ്യാപകമായ ഭക്ഷ്യക്ഷാമത്തിനും ദാരിദ്ര്യത്തിനും ഇടയാക്കും. യു.എസും റഷ്യയും മാത്രമല്ല, ഇവർക്ക് പകരം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവായുധങ്ങൾ കൊണ്ടുള്ള ചെറിയ തോതിലെ സംഘർഷം പോലും ലോകത്ത് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും മനുഷ്യരെ കൊല്ലുകയും ചെയ്യും. ഏകദേശം 200 കോടിയോളം മനുഷ്യർക്ക് ഇന്ത്യ - പാക് ആണവയുദ്ധത്തിൽ ജീവൻ നഷ്ടമായേക്കാം.
ആണവ യുദ്ധം കഴിഞ്ഞാലും അത് സൃഷ്ടിക്കുന്ന മാരക രോഗങ്ങളും ഭക്ഷ്യക്ഷാമം അടക്കമുള്ള അനന്തര ഫലങ്ങളും ലോകത്തെ നരകതുല്യമാക്കും. വിളകൾ, മൃഗങ്ങൾ, മത്സ്യങ്ങൾ എന്നിവയിൽ നിന്നുള്ള ഉത്പാദനം 90 ശതമാനമായി കുറയും. ശീതയുദ്ധത്തിന് ശേഷം ആണവായുധങ്ങളുടെ പ്രയോഗ സാദ്ധ്യത ഏറ്റവും കൂടുതലുള്ള ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്.
ആണവായുധങ്ങൾ പൊട്ടിത്തെറിക്കുന്നത് അഗ്നിബാധ സൃഷ്ടിക്കുന്നതിനൊപ്പം അതിൽ നിന്നുണ്ടാകുന്ന പുകയും മറ്റും ആകാശത്തേക്ക് വ്യാപിച്ച് അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥ തകിടംമറിയ്ക്കുകയും ചെയ്യും. സ്ട്രാറ്റോസ്ഫിയറിലെത്തുന്ന പുകയും മറ്റും താപനിലയിലും മഴയിലും സൂര്യപ്രകാശത്തിലും മാറ്റങ്ങൾ വരുത്തും. ഇപ്പോൾ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ ലോകത്ത് പ്രകടമാണ്. ഇനി മറ്റൊരു ഹിരോഷിമയോ നാഗസാക്കിയോ ആവർത്തിച്ചാൽ സംഭവിച്ചേക്കാവുന്ന ദുരന്തം സങ്കല്പത്തിനും അപ്പുറമായേക്കുമെന്നും ഗവേഷർ മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |