ന്യൂഡൽഹി: 2020ൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടി ഇന്ത്യ ചെലവാക്കിയത് 38 ലക്ഷം രൂപ. മിഷാൽ ഭതേന എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് കേന്ദ്ര സർക്കാർ ട്രംപിനായി ചെലവിട്ട തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. 2020ൽ സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി രണ്ട് വർഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. കേന്ദ്ര സർക്കാർ മറുപടി നൽകാത്തതിനെ തുടർന്ന് ദേശീയ വിവരാവകാശ കമ്മീഷനെ സമീപിച്ചതിന് ശേഷമാണ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാർ പങ്കുവയ്ക്കാൻ തയ്യാറായത്.
2020 ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തിയത്. ആദ്യമായിട്ടായിരുന്നു ട്രംപിന്റെ ഇന്ത്യ സന്ദർശനം. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാൻക, മരുമകൻ ജെർദ് കുഷ്നർ എന്നിവരും ഇന്ത്യയിൽ എത്തിയിരുന്നു. അഹമദാബാദിൽ മൂന്ന് മണിക്കൂർ ചെലവിട്ട ട്രംപ്, സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തുകയും 22 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു റോഡ് ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നമസ്തേ ട്രംപ് എന്ന പൊതുപരിപാടിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. പിറ്റേന്ന് ന്യൂഡൽഹിയിൽ എത്തിയ ട്രംപ് പ്രധാനമന്ത്രിയോടൊപ്പം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |