മുംബയ്: മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. മുംബയ് മാതുംഗയിലെ ഡേവിഡ് സാസൂൺ ഇൻഡസ്ട്രിയൽ സ്‌കൂൾ ആൻഡ് ചിൽഡ്രൻസ് ഹോമിലാണ് സംഭവം.
12 നും 17 നും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികൾക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ചിൽഡ്രൻസ് ഹോമിലെ ഹാളിൽ വച്ച് നാൽവർ സംഘം ചേർന്ന് 16 വയസുകാരനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ബോധരഹിതനായി വീണ കുട്ടിയെ ശിശുഭവനിലെ വാർഡൻ കണ്ടെത്തിയതിന് പിന്നാലെ സിയോൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ശിവജി പാർക്ക് പൊലീസ് വ്യക്തമാക്കി.
ആശുപത്രി അധികൃതർ മരണവിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ആദ്യം അപകട മരണമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബുധനാഴ്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് പരുക്കിന്റെ വ്യാപ്തി മനസിലായത്. ആന്തരിക മുറിവുകളും ആഘാതവും മൂലമാണ് കുട്ടി മരിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
തുടർന്ന് പൊലീസും ചിൽഡ്രൻസ് ഹോം അധികൃതരും ചേർന്ന് മറ്റ് അന്തേവാസികളോട് വിശദമായ അന്വേഷണം നടത്തി. സംഭവസമയത്ത് ഏകദേശം 12-15 കുട്ടികൾ ഹാളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. മരിച്ച കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചവരിൽ ഒരാളാണ് മർദിച്ച നാല് ആൺകുട്ടികളെ തിരിച്ചറിഞ്ഞത്.
പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ പങ്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരിൽ രണ്ടുപേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അനാഥരോ പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളോ മാത്രമാണ് ഈ ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത്. സംഭവത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |