കണ്ണൂർ: സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ. വി സിയുടെ നിയമന ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ടലംഘനമാണെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ച് വൈസ് ചാൻസലറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തൽ. ന്യൂഡൽഹിയിലുള്ള ഗവർണർ മടങ്ങിവന്നാലുടൻ വൈസ് ചാൻസലർക്കെതിരെ നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 25നാണ് ഗവർണർ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടിക്കെതിരെ വി സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ പരസ്യ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് നടപടിക്ക് കാരണം. ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വി സി പരസ്യമായി പ്രഖ്യാപിക്കുകയും ഇതിനു വേണ്ടി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു.
അതേസമയം പ്രിയാ വർഗീസിന് നിയമനം നൽകാനുള്ള നടപടി ഗവർണർ സ്റ്റേ ചെയ്തതിനെതിരേ കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ നൽകുന്ന കേസിൽ സർക്കാർ കക്ഷിയായേക്കില്ല. നിയമനം നടത്തുന്നത് സർവകലാശാലയാണെന്നും, ഉത്തരവാദിത്തം വി.സിക്കാണെന്നും മന്ത്രി ആർ.ബിന്ദുവും, സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കി. വി.സിക്കും സിൻഡിക്കേറ്റിനും അഭിമുഖ സമിതിക്കുമടക്കം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടികൾ സ്റ്റേ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാവും സർവകലാശാല കേസ് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |