അമ്പലപ്പുഴ : പുന്നപ്രയിൽ നന്ദുവെന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് ചീഫ് ജി.ജയ്‌ദേവ് അറിയിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീരാജിന്റെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് ഇന്നലെ രാവിലെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
പുന്നപ്ര ആദ്യപാഠം ജംഗ്ഷന് സമീപം പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ നന്ദുവിനെ (ശ്രീരാജ്,20) ഞായറാഴ്ചയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. നന്ദുവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ചിലരുടെ ബന്ധം ആരോപിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നന്ദു മരിക്കുന്നതിന് തലേദിവസം പ്രദേശത്തെ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ഇവരെ പിടിച്ചുമാറ്റുന്നതിനിടെ നന്ദുവിനും മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.
നന്ദുവിനെ മർദ്ദിക്കുകയും മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾക്കെതിരെയും നന്ദുവിനും സുഹൃത്തുക്കൾക്കുമെതിരെയും പുന്നപ്ര പൊലീസ് കേസെടുത്തിരുന്നു. നന്ദുവിനെ മർദ്ദിച്ചെന്ന് ആരോപണവിധേയരായ മുന്ന, ഫൈസൽ ഉൾപ്പടെയുള്ളവർക്കെതിരെയാണ് നന്ദുവിന്റെ സഹോദരിയുടെ പരാതിയിൽ കേസെടുത്തത്. നന്ദു മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും.
കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ഇന്നലെ വൈകിട്ട് നന്ദുവിന്റെ വീട് സന്ദർശിച്ചു. കേസിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു . ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ , ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, സെൽ കോ ഓർഡിനേറ്റർ അരുൺ അനിരുദ്ധൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദർശ് മുരളി, മണ്ഡലം കമ്മറ്റി അംഗം എം.അജിമോൻ, എൻ.രാജേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |