തൃശൂർ: ഓളപ്പരപ്പുകളെ കീറിമുറിച്ച് കുതിക്കുന്ന ഇരുട്ടുകുത്തിയും ചുരുളൻ, ചുണ്ടൻ വള്ളങ്ങളും ഇക്കുറി ഓണക്കാലത്തെ ആവേശം കൊള്ളിക്കും. കൊവിഡ് കവർന്ന രണ്ടാണ്ടിന് ശേഷം നീറ്റിലിറങ്ങാനുള്ള കാത്തിരിപ്പിലാണ് തുഴക്കാരും. രണ്ടുവർഷമായി ജില്ലയിൽ ജലോത്സവങ്ങൾ നടന്നിരുന്നില്ല. ജലോത്സവത്തിനായി കഴിഞ്ഞതവണ പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും കൊവിഡ് കൂടിയതോടെ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പഴയകാല പ്രൗഢിയോടെ ജലോത്സവങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇക്കുറി സംഘാടകർ.
തൃപ്രയാർ, കണ്ടശ്ശാംകടവ്, കോട്ടപ്പുറം എന്നിവിടങ്ങളാണ് ജില്ലയിൽ പ്രധാനമായും ജലോത്സവങ്ങളുള്ളത്. കൂടാതെ നാടൻ വള്ളങ്ങളുടെ മത്സരങ്ങളും വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് വള്ളങ്ങൾ വാടകയ്ക്ക് എടുത്താണ് ജില്ലയിലെ പ്രദേശിക ക്ലബ്ബുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മാസങ്ങൾക്ക് മുമ്പേ പരിശീലനം ആരംഭിച്ചാൽ മാത്രമേ നല്ല മത്സരം കാഴ്ചവയ്ക്കാനാകൂവെന്നാണ് ടീമുകളുടെ പക്ഷം.
മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഭൂരിഭാഗവും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളാണ്. പകൽ മുഴുവൻ ജോലി ചെയ്തശേഷം വൈകീട്ടാണ് ഇവർ പരിശീലനത്തിനിറങ്ങുന്നത്. കണ്ടശ്ശാംകടവ്, കോട്ടപ്പുറം എന്നിവിടങ്ങളിൽ ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തിയും മത്സര രംഗത്തുള്ളപ്പോൾ തൃപ്രയാറിൽ ഇരുട്ടു കുത്തി, ചുരുളൻ വള്ളങ്ങളാണുള്ളത്. 20 ഓളം വള്ളങ്ങൾ മത്സരത്തിന് ഉണ്ടായേക്കും.
എ, ബി ഗ്രേഡുകളിലായാണ് മത്സരം. ഒരുകാലത്ത് കണ്ടശ്ശാംകടവ് ജലോത്സവം ആകാശവാണി തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ നേവിയുടെ അഭ്യാസ പ്രകടനവും നടന്നിരുന്നു.
ജലോത്സവം
ചെലവേറെ
ഒരു മത്സരത്തിന് വള്ളങ്ങൾ ഇറക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപയാണ് ചെലവ്. മത്സരത്തിന് ആഴ്ചകൾക്ക് മുമ്പ് മറ്റ് ജില്ലകളിൽ നിന്ന് വള്ളങ്ങൾ എത്തിച്ചാണ് പരിശീലനം നടത്തുന്നത്. പതിനായിരക്കണക്കിന് രൂപയാണ് വാടകയിനത്തിൽ നൽകേണ്ടിവരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കൊവിഡ് മൂലം മത്സരം ഇല്ലാതിരുന്നതിനാൽ ഇത്തവണ കൂടുതൽ സമയം പരിശീലനം നടത്തേണ്ട സാഹചര്യമുണ്ടെന്നും ക്ലബ്ബുകൾ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെത് അടക്കമുള്ളവരുടെ സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. രണ്ടുവർഷമായി നടക്കാതിരുന്നതിനാൽ ഇത്തവണ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തൃപ്രയാറിന്റെ ഇരുകരകളിലുമുള്ളവർ ചേർന്നാണ് ജലോത്സവം നടത്തുന്നത്.
- പ്രേമചന്ദ്രൻ വടക്കേടത്ത്, ജനറൽ കൺവീനർ, തൃപ്രയാർ ജലോത്സവം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |