തിരുവനന്തപുരം: വിഴിഞ്ഞം സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികൾ. ഇതിന്റെ ഭാഗമായി ഇന്ന് കടൽമാർഗം തുറമുഖം വളയാനാണ് തീരുമാനം. ഇതിനോടൊപ്പം കരമാർഗവും തുറമുഖം ഉപരോധിക്കും. സമരം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സമരമാർഗങ്ങൾ മുന്നോട്ടുകൊണ്ടുവരുന്നത്.
പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടുകൂടി കടൽമാർഗം തുറമുഖം വളയും. നൂറ് കണക്കിന് വള്ളങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി അണിനിരക്കും. ചെറിയതുറ, സെന്റ് സേവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുന്നത്. പൂന്തുറയിൽ നിന്ന് മുന്നൂറോളം ഓട്ടോറിക്ഷകൾ, അറുപതിലധികം ബസുകൾ, മറ്റ് പ്രക്ഷോഭകർ എന്നിവയിലാണ് കരമാർഗം ഉപരോധിക്കുന്നതിനായി എത്തുന്നത്.
തുറമുഖ നിർമാണം നിർത്തിവച്ചുകൊണ്ട് ആഘാതപഠനം നടത്തുക, മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ നൽകുക എന്നീ രണ്ട് ആവശ്യങ്ങളാണ് സമരക്കാർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതിന് സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.
അതേസമയം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരുകയാണ്.
പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ് മന്ത്രി അബ്‍ദുറഹ്മാന്റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുന്നത്. മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്റണി രാജു, ചിഞ്ചുറാണി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |