ഹെൽസിങ്കി: കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത് വിവാദത്തിലകപ്പെട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന് ആശ്വാസ വാർത്ത. പാർട്ടിയിൽ സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാഫലം പുറത്തുവന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കൊക്കെയ്ൻ, കഞ്ചാവ്, കറുപ്പ് തുടങ്ങി എട്ടോളം ലഹരിമരുന്നുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള മൂത്രപരിശോധനയാണ് നടത്തിയത്. ആഗസ്റ്റ് 19നായിരുന്നു പരിശോധന.
ഇതിന്റെ ഫലം ഡോക്ടർ സാക്ഷ്യപ്പെടുത്തിയതായും പ്രസ്താവനയിൽ വ്യക്തമാക്കി.
പാർട്ടിയിൽ ഡാൻസ് ചെയ്ത് ആഘോഷിക്കുന്ന ഫിൻലൻഡ് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. എന്നാൽ പാർട്ടിയിൽ സന്ന ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ ലഹരി ഉപയോഗിച്ച് കൂത്താടിയത് ശരിയല്ലെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ പ്രധാനമന്ത്രി പങ്കെടുത്ത സ്വകാര്യ പാർട്ടി രാഷ്ട്രീയ വിവാദമായി മാറി. തുടർന്നാണ് സന്ന മാരിൻ മരുന്ന് പരിശോധനയ്ക്ക് വിധേയമായത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മാരിൻ. 2019ൽ സന്ന മാരിൻ ഫിൻലൻഡിന്റെ അധികാരം ഏറ്റെടുത്തത് വലിയ വാർത്തയായിരുന്നു. പാർട്ടിക്കും സ്വകാര്യചടങ്ങുകൾക്കുമായി പ്രധാനമന്ത്രി ധാരാളം സമയം ചെലവഴിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |