തിരുവനന്തപുരം : തൂത്തുക്കുടി സ്വദേശി കന്നിയമ്മാളി (38)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാരിയപ്പൻ (42 ) കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ശ്രീവരാഹം മുക്കോലയ്ക്കലിലെ എസ്.കെ. നിവാസ് എന്ന വാടക വീട്ടിൽ വച്ചാണ് മാരിയപ്പൻ കന്നിയമ്മാളിനെ സംശയത്തിന്റെ പേരിൽ വെട്ടിക്കൊന്നത്. കന്നിയമ്മാൾ പരിസരത്തുളള പുരുഷൻമാരോട് സംസാരിക്കുന്നതും ചിരിക്കുന്നതും മാരിയപ്പൻ വിലക്കിയിരുന്നു. 2018 സെപ്തംബർ 23 ന് സ്വാമി-2 എന്ന സിനിമ കാണാൻ മാരിയപ്പൻ ഭാര്യയുമായി പോയിരുന്നു. അവിടെവച്ച് കന്നിയമ്മാൾ പരിചയക്കാരനായ പുരുഷനോട് സംസാരിക്കുകയും അയാളെ നോക്കി ചിരിക്കുകയും ചെയ്തത് മാരിയപ്പനെ അസ്വസ്ഥനാക്കിയിരുന്നു.വീട്ടിലെത്തിയ മാരിയപ്പൻ ഇതേച്ചൊല്ലി കന്നിയമ്മാളുമായി വഴക്കുണ്ടാക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തുകയും ചെയ്തു. ബോധരഹിതയായ കന്നിയമ്മാളിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മാരിയപ്പൻ സ്വദേശമായ തൂത്തുക്കുടിയിലേക്കുപോയി. മൂന്നാം ദിവസം ഇയാളെ പൊലീസ് പിടികൂടി. സിറ്റിയിൽ ആക്രിക്കച്ചവടം നടത്തുന്നയാളായിരുന്നു മാരിയപ്പൻ. മൂത്ത മകൻ ഗണേശ് തൂത്തുക്കുടിയിലാണ് താമസം.ഇളയ മകൻ മണികണ്ഠൻ പിസാ വിതരണ കമ്പനിയിലെ ജീവനക്കാരൻ.സംഭവ ദിവസം പിസാ വിതരണം കഴിഞ്ഞെത്തിയ മണികണ്ഠനാണ് കന്നിയമ്മാളിന്റെ മൃതദേഹം കണ്ടത്. ഗണേശനും മണികണ്ഠനും പിതാവ് മാരിയപ്പനെതിരായാണ് മൊഴി നൽകിയത്. സിനിമ കണ്ടുമടങ്ങിവന്ന മാരിയപ്പനും കന്നിയമ്മാളും വീടിന്റെ മുകൾ നിലയിലേക്കുപോകുന്നത് കണ്ടുവെന്ന വീട്ടുടമയുടെയും ഭാര്യയുടെയും മൊഴി കേസിൽ നിർണ്ണായകമായി. മൃതദേഹം കാണപ്പെട്ട മുറിയിൽക്കണ്ട രക്തം പുരണ്ട കാല്പാടുകൾ മാരിയപ്പന്റേതായിരുന്നതായി പ്രോസിക്യൂഷൻ തെളിയിക്കുകയും ചെയ്തു.ദൃക് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പ്രോസിക്യൂഷൻ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് പരിഗണിച്ചത്. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |