SignIn
Kerala Kaumudi Online
Thursday, 26 September 2024 2.39 AM IST

ആലപ്പുഴ കുടിവെള്ള പദ്ധതി തകഴി​യി​ൽ പൊട്ടലി​ന് 'വജ്ര'ത്തിളക്കം!

Increase Font Size Decrease Font Size Print Page
ambala

# 75-ാം തവണ പൈപ്പ് പൊട്ടിയത് തകഴി കന്നാമുക്കിന് കിഴക്ക്

# അരലക്ഷം വീടുകളിൽ മൂന്നു ദിവസം വെള്ളമെത്തില്ല

അമ്പലപ്പുഴ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാമുക്കിന് കിഴക്കുഭാഗത്തായി ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. 75-ാം തവണയാണ് പൊട്ടലുണ്ടാവുന്നത്. ഇതോടെ പമ്പിംഗ് നിറുത്തിവച്ചു. മൂന്നു ദിവസം ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലുമുള്ള അര ലക്ഷത്തോളം വീടുകളിൽ കുടിവെള്ള വിതരണം മുടങ്ങും.

ഇന്നലെ രാവിലെ 10.30 ഓടെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം ശക്തിയായി പുറത്തേക്കെത്തിയതോടെ നടപ്പാതയുടെ ഇന്റർലോക്ക് ഇളകി. റോഡിനു മുകളിലൂടെ പരന്നൊഴുകിയ വെള്ളം സമീപത്തെ രണ്ടു വീടുകളിലേക്കും കയറി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടപ്ര ആറ്റിൽ നിന്നുള്ള പമ്പിംഗ് നിറുത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വർഗീസ് ചൂരവടിയിൽ, അനിൽകുമാർ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. കന്നാമുക്കിന്റെ പല ഭാഗങ്ങളിലും നിരവധി തവണ പൈപ്പ് പൊട്ടിയിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമായാണ് പൊട്ടലുണ്ടാവുന്നത്. പൊട്ടലിനെത്തുടർന്ന് റോഡ് മുകളിലേക്ക് ഉയർന്ന ഭാഗത്ത് നാട്ടുകാർ തന്നെ തടസം ഉണ്ടാക്കിയതിനാൽ അപകടം ഒഴിവായി. കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.

സംസ്ഥാനപാത കുഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 3 ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. റോഡ് കുഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാന പാതയിൽ ഒന്നര കിലോമീറ്റർ റോഡ് പൈപ്പ് പൊട്ടൽ മൂലം ബലക്ഷയത്തിലാണ്.

# കുഴി എന്നും കുഴിതന്നെ!

പൈപ്പ് അറ്റകുറ്റപ്പണിക്കു ശേഷം കുഴികൾ നിരത്തുമെങ്കിലും ഇവ കുഴികളായിത്തന്നെ വാഹനയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. ഇരുചക്രവാഹന യാത്രക്കാർ ഈ ഭാഗങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്ഥിരമായി പൈപ്പ് പൊട്ടിയിരുന്ന കേളമംഗലം മുതൽ തകഴി വലിയ പാലം വരെയുള്ള 371 മീറ്ററിൽ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചിരുന്നു. രണ്ടാം ഘട്ടമായി തകഴി പാലം മുതൽ കന്നാമുക്കുവരെയുള്ള 360 മീറ്റർ പൈപ്പു സ്ഥാപിക്കൽ പുരോഗമിക്കുന്നതിനിടെയാണ് പഴയ പൈപ്പ് പൊട്ടിയത്. കേളമംഗലം മുതൽ തകഴി ലെവൽക്രോസ് വരെ, 1524 മീറ്റർ ഭാഗത്തെ നിലവാരം കുറഞ്ഞ പൈപ്പുകളാണ് മാറ്റുന്നത്. ഇവിടെ വാട്ടർ അതോറിട്ടിയുടെ അംഗീകാരമില്ലാത്ത പൂർവ ബ്രാൻഡ് ഹൈഡെൻസിറ്റി പോളി എഥിലിൻ പൈപ്പുകളാണ് സ്ഥാപിച്ചിരുന്നതെന്ന് ജല അതോറിട്ടി വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് മാറ്റാൻ ഉത്തരവായത്.

# 225 കോടിയുടെ പദ്ധതി

കരാറുകാരൻ 2020 മാർച്ചിൽ പുതിയ മൈൽഡ് സ്റ്റീൽ പൈപ്പുകൾ ഇറക്കിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാപിക്കൽ നീണ്ടു. ഒരു മീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് രണ്ടര മീറ്റർ താഴ്ചയിലാണ് സ്ഥാപിക്കുന്നത്. 225 കോടി മുടക്കിയ ആലപ്പുഴ കുടിവെള്ള പദ്ധതി 2017 മേയ് 14ന് ആണ് കമ്മിഷൻ ചെയ്തത്. 62 ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിന ശേഷി.

ഇന്നലെ രാവിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തുന്നതു കണ്ടാണ് റോഡിലേക്കിറങ്ങി നോക്കിയത്. റോഡും ഇന്റർലോക്കും മുകളിലേക്ക് പൊങ്ങി വരുന്നതും കണ്ടു. ഉടൻ തന്നെ അധികൃതർ പമ്പിംഗ് നിറുത്തിയതിനാൽ വീട്ടിലേക്ക് വെള്ളം കയറിയില്ല. റോഡ് ഉയർന്ന് താഴെ നിന്നു മണ്ണുൾപ്പെടെ പൊങ്ങി വരികയായിരുന്നു

വർഗീസ് ചൂരവടി

വലിയപൊട്ടലാണ് ഈ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. ഉടൻതന്നെ പമ്പിംഗ് നിറുത്തി. ഇന്നുതന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. മൂന്നു ദിവസം പമ്പിംഗ് നിറുത്തേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്

എക്സിക്യുട്ടീവ് എൻജിനീയർ, ആലപ്പുഴ കുടിവെള്ള പദ്ധതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.