തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണത്തിനായി സജ്ജമാക്കിയ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 24 ഐ.സി.യു കിടക്കകളും 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും ഉൾപ്പെടെ ആകെ 32 ഐ.സി.യു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപ്പാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ, 12 മൾട്ടി പാര മോണിറ്ററുകൾ എന്നിവയുമുണ്ട്. 98 ലക്ഷം രൂപയാണ് സജ്ജീകരണത്തിനായി ചെലവിട്ടത്. നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവാണുള്ളത്. നവജാതശിശു വിഭാഗത്തിൽ 54 ഐ.സി.യു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനവും പുതിയ ഐ.സി.യുവിലുണ്ട്. കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നതിനാൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീപരിചരണത്തിൽ ഏറെ സഹായിക്കും. ഈ ഐ.സി.യുവിൽ ഇന്റെൻസീവ് റെസ്‌പിറേറ്ററി കെയറിനായിരിക്കും മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |