കൊല്ലം: തെരുവുനായ വന്ധ്യംകരണത്തിനുള്ള എ.ബി.സി പദ്ധതി നഗരസഭകളും ജില്ലാ പഞ്ചായത്തും പ്രത്യേകം നടത്തുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സംയുക്തമായി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. ജില്ലാ പഞ്ചായത്തായിരിക്കും മുഖ്യ നിർവഹണ സ്ഥാപനം. മറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ വിഹിതം ജില്ലാ പഞ്ചായത്തിന് കൈമാറണം. സർക്കാരിന്റെ പുതിയ തീരുമാനം തെരുവുനായ വന്ധ്യംകരണ പദ്ധതിയെ കൂടുതൽ ഫലപ്രദമാക്കുമെന്നാണ് പ്രതീക്ഷ.
ജില്ലാ പഞ്ചായത്തുകൾക്ക് നേരിട്ടോ അനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യയുടെ അംഗീകാരവും എ.ബി.സി പദ്ധതി ചെയ്യാൻ അംഗീകാരവുമുള്ള മൃഗക്ഷേമ സംഘടനകൾ വഴിയോ പദ്ധതി നടപ്പാക്കാം. ജില്ലാ പഞ്ചായത്ത് നേരിട്ടാണ് നടപ്പാക്കുന്നതെങ്കിൽ രണ്ട് ബ്ലോക്കുകളിൽ ഒരു ഓപ്പറേഷൻ തീയേറ്റർ, നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ തുടങ്ങിയവ സജ്ജമാക്കണം. മുനിസിപ്പാലിറ്റികളെ ബ്ലോക്ക് പഞ്ചായത്തുകളോട് കൂട്ടിച്ചേർക്കാം. എന്നാൽ കോർപ്പറേഷന് പ്രത്യേകം കേന്ദ്രം വേണം. വന്ധ്യംകരണ കേന്ദ്രത്തിൽ ഓപ്പറേഷൻ തീയേറ്ററിന് പുറമേ, പോസ്റ്റ് ആൻഡ് പ്രീ ഓപ്പറേഷൻ കെയർ യൂണിറ്റ്, നിരീക്ഷണ കാമറ, എയർ കണ്ടീഷൻ, അടുക്കള എന്നിവ ഉണ്ടാകണം. വന്ധ്യംകരിച്ച ശേഷം പെൺനായകളെ അഞ്ച് ദിവസവും ആൺനായകളെ നാല് ദിവസവും നിരീക്ഷിച്ച ശേഷം പിടിച്ച സ്ഥലങ്ങളിൽ തിരികെ എത്തിക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.
ഒരു ബ്ലോക്കിൽ ഏഴംഗ സംഘം
ഒരു ബ്ലോക്കിൽ ഒരു വെറ്ററിനറി ഡോക്ടർ, നാല് ഡോഗ് ക്യാച്ചേഴ്സ്, ഒരു തീയേറ്റർ സഹായി, ശുചീകരണ ജീവനക്കാരൻ എന്നിവർ ഉണ്ടായിരിക്കണം. ഇവർക്ക് പ്രത്യേക പരിശീലനം നൽകണം.
വേതനം
വെറ്ററിനറി സർജൻ ₹ 44,020
ഡോഗ് ക്യാച്ചേഴ്സ് ₹ 20000
തീയേറ്റർ സഹായി ₹ 25000
ശുചീകരണ തൊഴിലാളി ₹ 12000
(നിയമനം കരാറിടിസ്ഥാനത്തിൽ)
ഒരു നായയ്ക്ക് 1500 രൂപ
ഒരു നായയെ വന്ധ്യംകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ 1500 രൂപ വീതം വകയിരുത്തണം. മരുന്നിന് 600, ഗതാഗതത്തിന് 200, ആഹാരത്തിന് 400, ഡോഗ് ക്യാച്ചേഴ്സിന് 300 എന്നിങ്ങനെയാണ് ചെലവ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |