തൃശൂർ: സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കാവുന്ന കൃഷിക്കൂട്ടങ്ങൾ തുടങ്ങാനും കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ കഴിയുന്നവിധത്തിൽ പച്ചക്കറിച്ചന്തകൾ ആരംഭിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ.രാജൻ. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയർ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവരും കൃഷിയിലേയ്ക്ക് എന്ന മുദ്രാവാക്യത്തിലൂന്നി എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് നമുക്ക് ആവശ്യമായത് ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനാകും. കർഷകരുടെ ഉൽപ്പന്നങ്ങൾ പരമാവധി സംഭരിക്കാൻ കഴിയുന്ന പച്ചക്കറിച്ചന്തകൾ ആരംഭിക്കണം. കർഷകന് ലാഭവും ഉപഭോക്താവിന് വിലക്കുറവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 16.5 ലക്ഷം മെട്രിക് ടൺ പച്ചക്കറി മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബർ 7വരെ
ഇന്നുമുതൽ സെപ്റ്റംബർ 7വരെ 12 ദിവസം നീണ്ടു നിൽക്കുന്നതാണ് സപ്ലൈകോയുടെ ഓണം ഫെയർ. മിൽമ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും കുത്താമ്പുളളി കൈത്തറി ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കുടുംബശ്രീ ഫുഡ്‌കോർട്ടും ഓണം ഫെയറിൽ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ 'സമൃദ്ധി' എന്ന പേരിൽ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റും വിപണനത്തിനുണ്ട്. സപ്ലൈകോ വൻ വിലക്കുറവിലാണ് അവശ്യസാധനങ്ങൾ ഓണത്തിന് ജനങ്ങളുടെ കൈകളിൽ എത്തിക്കുന്നത്. 13 ഇനങ്ങൾ സബ്‌സിഡിയിൽ ലഭിക്കും. കൺസ്യൂമർഫെഡിൽ ജയ, കുറുവ, കുത്തരി എന്നിവയിൽ ഒരിനം അരി അഞ്ച് കിലോ ലഭിക്കും. പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരു കിലോയും ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോയും അരലിറ്റർ വെളിച്ചെണ്ണയുമുണ്ട്. ഇതിനു പുറമെ നോൺ സബ്‌സിഡി ഇനത്തിൽ 43 ഇന സാധനങ്ങളും മിൽമ കിറ്റും ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ സ്റ്റാളുകൾ പ്രവർത്തിക്കും. തേക്കിൻകാട് തെക്കേഗോപുര നടയിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ടി.എൻ പ്രതാപൻ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ ഹരിത വി കുമാറും ടി.എൻ പ്രതാപൻ എം.പിയും ചേർന്ന് പുല്ലഴി സ്വദേശിയായ ശങ്കരനാരായണന് ആദ്യ വിൽപ്പന നടത്തി.
വില വിവരപട്ടിക
ചെറുപയർ74
ഉഴുന്ന്66
കടല 43
പയർ 45
തുവര പരിപ്പ് 65
മുളക് 75
മല്ലി79
പഞ്ചസാര 22
ജയ അരി 25
കുറുവ അരി 25
പച്ചരി 23
മട്ട അരി 24
വെളിച്ചെണ്ണ (1 ലിറ്റർ)128.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |