തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതികളായ ആറ് എ.ബി.വി.പി പ്രവർത്തകരും അറസ്റ്റിലായി. ഇതോടെ പ്രതികളെല്ലാം പിടിയിലായതായി തമ്പാനൂർ പൊലീസ് അറിയിച്ചു.
കാട്ടാക്കട ആര്യങ്കോട് സ്വദേശി സതീർത്ഥ്യൻ (24), നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിയും ലാഅക്കാഡമിയിലെ നാലാം സെമസ്റ്റർ എൽഎൽ.ബി വിദ്യാർത്ഥിയുമായ ഹരിശങ്കർ (23), തൃശൂർ സ്വദേശിയും സംസ്കൃത കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ ലാൽ (23) എന്നിവരെയാണ് തമ്പാനൂർ പൊലീസ് എസ്.എച്ച്.ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ മൂന്ന് പ്രതികൾ സ്റ്റേഷനിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു. എ.ബി.വി.പി - ബി.ജെ.പി നേതാക്കൾക്കൊപ്പമെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. പാലിയേക്കര സ്വദേശി സ്റ്റെഫിൻ, കൃഷ്ണപുരം സ്വദേശി വിഷ്ണു, വെള്ളനാട് സ്വദേശി സന്ദീപ് എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. ഇവരും ആക്രണത്തിന് നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ഇവരുപരോഗിച്ച ബൈക്കും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രണ്ട് ദിവസം മുൻപ് വഞ്ചിയൂരിൽ നടന്ന സി.പി.എം - എ.ബി.വി.പി സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരാണ് ആദ്യത്തെ മൂന്ന് പ്രതികൾ. ഇവരും കീഴടങ്ങിയ പ്രതികളും ചേർന്നാണ് രാത്രിയിൽ ജില്ലാകമ്മിറ്റി ഓഫീസിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ആറ്റുകാലിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവർത്തകരുടെ പ്രതിഷേധം മൂലം സാധിച്ചില്ല. തുടർന്നാണ് ഞായറാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇനിയുള്ള മൂന്ന് പേരെയും സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന് കാരണം വഞ്ചിയൂരിലെ സംഘർഷം
വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം എ.ബി.വി.പി - സി.പി.എം സംഘർഷത്തിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണവുമെന്ന് പൊലീസ് പറഞ്ഞു. എ.ബി.വി ഓഫീസ് ആക്രമണവും സംഘർഷത്തിന്റെയും വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. അറസ്റ്റിലായവരിൽ നിന്ന് ഫോണും ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കുൾപ്പെടെ പിടിച്ചെടുത്തു. ബൈക്കുകൾ രണ്ടും ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു. ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ പിടിയിലായ ലാലാണ് ബൈക്കിന് പിന്നിലിരുന്ന് കല്ലെറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രതികളെ രഹസ്യമായി പാർട്ടി ഓഫീസിന് മുന്നിലെത്തിച്ച് തെളിവെടുപ്പും പൊലീസ് പൂർത്തിയാക്കി.
സതീർത്ഥ്യൻ എ.ബി.വി.പിയുടെ വട്ടിയൂർക്കാവ് നഗരകാര്യാലയം അംഗമാണ്. ലാൽ ഫോർട്ട് നഗരകാര്യാലയം അംഗമാണ്. ഹരിശങ്കർ എ.ബി.വി.പി ജില്ലാ ഓഫീസ് സെക്രട്ടറിയാണ്. സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പൊലീസ് പറഞ്ഞു
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേട്ടുക്കടയിലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് നേരേ കല്ലേറുണ്ടായത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന് കേടുപറ്റിയിരുന്നു. എൽ.ഡി.എഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൗൺസിലർ ഗായത്രി ബാബുവിന് എ.ബി.വി.പിക്കാർ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരിൽ എ.ബി.വി.പി സി.പി.എം സംഘർഷം നടന്നത്. സതീർത്ഥ്യന്റെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.
ഇനിയുള്ളവരെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി പൊലീസ് ആറ്റുകാലിലെ ആശുപത്രിയിലും പരിസരത്തും താവളമുറപ്പിച്ചിരിക്കുയാണ്.
അപായപ്പെടുത്താൻ ശ്രമമെന്ന് ആനാവൂർ
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ ചൂടാറുംമുമ്പാണ് ആനാവൂർ നാഗപ്പന്റെ വീടിന് കല്ലേറുണ്ടായത്. എല്ലാ ശനിയാഴ്ച രാത്രിയും നഗരത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ആനാവൂർ ഞായറാഴ്ച ദിവസങ്ങളിൽ വീട്ടിലുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇത്തവണ ശനിയാഴ്ച യാത്ര ഒഴിവാക്കുകയായിരുന്നു.
താൻ വീട്ടിലുണ്ടാകുമെന്ന ധാരണയാലാണ് കല്ലേറുണ്ടായതെന്നാണ് ആനാവൂർ നാഗപ്പൻ പറയുന്നത്. എന്നെ അപായപ്പെടുത്താനായിരുന്നു ശ്രമം. നാട്ടിലെ ബി.ജെ.പിക്കാരുടെ അറിവോടെ പുറത്തുനിന്നെത്തിയവർ ആക്രമണം നടത്തിയെന്നുവേണം സംശയിക്കേണ്ടത്. ജില്ലാ കമ്മിറ്റി ഓഫീസിൽ എറിഞ്ഞ അതേ മോഡൽ കല്ലാണ് വീട്ടിലും എറിഞ്ഞത്. പുറത്തുനിന്നുകൊണ്ടുവന്ന കല്ലാണിത്. പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും ആനാവൂർ പറയുന്നു. രാവിലെ ഏഴരയോടെ മകൻ ദീപുവാണ് സംഭവം ആനാവൂരിനെ വിളിച്ചറിയിച്ചത്. അപ്പോൾതന്നെ പൊലീസിൽ അറിയിക്കാൻ മകനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിനിടെ കിട്ടിയ ഇടവേളയിൽ ആനാവൂർ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഭയപ്പെടേണ്ടന്ന് വീട്ടുകാരോട് പറഞ്ഞ അദ്ദേഹം കൊച്ചുമകൾ ആരണ്യയെ ആശ്വസിപ്പിച്ച ശേഷം നഗരത്തിലേക്ക് മടങ്ങി. 2013ൽ സി.പി.എം നേതാവായിരുന്ന നാരായണൻ നായരെ മണവാരിയിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് നാട്ടിൽ ഇത്തരമൊരു സംഭവമെന്നും ആനാവൂരിന്റെ മകൻ ദീപു പറഞ്ഞു.
ആക്രമണങ്ങൾ ബി.ജെ.പി നേതൃത്വത്തിന്റെ
അറിവോടെ
തിരുവനന്തപുരം: ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന ആക്രമണങ്ങൾ ജില്ലയെ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ബി.ജെ.പിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് ആക്രമണമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രകോപനം സൃഷ്ടിക്കുകയും തിരിച്ചടിയുണ്ടാക്കി കലാപമുണ്ടാക്കാനുമാണ് ശ്രമം. കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾ മൂലം സ്വാധീനമുള്ള മേഖലകൾ കൈവിടുന്നതിന്റെ നിരാശയാണ് ആക്രമണത്തിനുകാരണം. ബി.ജെ.പി നേതൃത്വത്തിന്റെ ഗൂഢാലോചന വ്യക്തമാണ്. ഇത്രയും ആക്രമണങ്ങൾ നടന്നിട്ടും എൽ.ഡി.എഫും സി.പി.എമ്മും സംയമനം പാലിച്ചു. ബി.ജെ.പി–ആർ.എസ്.എസ് പ്രകോപനത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വീഴരുത്. ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം.
തിരുവോണം മുന്നിൽക്കണ്ട്
സംഘർഷമുണ്ടാക്കാൻ ശ്രമം: വി. ശിവൻകുട്ടി
തിരുവനന്തപുരം: തിരുവോണം മുന്നിൽക്കണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് - ബി.ജെ.പി ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മണവാരിയിൽ ആക്രമണം നടന്ന ആനാവൂർ നാഗപ്പന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവ സീസണുകളിൽ എല്ലാം ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തി സംഘർഷം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിന്റെ ഗൂഢാലോചനയിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ട്. ആനാവൂർ നാഗപ്പനെതിരെ വധശ്രമമാണ് നടന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിടിയിലായവരിൽ ഒരു പ്രതി ആനാവൂർ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്. പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളിൽ സി.പി.എം പ്രവർത്തകർ വീഴരുത്. ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെത്തി മിനുക്കിയ 'കല്ലായുധം" കൊണ്ട് ആക്രമണം: വി. ശിവൻകുട്ടി
ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ചത് ചെത്തി മിനുക്കിയ മൂർച്ചയുള്ള കല്ലായുധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന ജില്ലാ നേതാക്കക്കളുടെ പിന്തുണയില്ലാതെ ആക്രമണങ്ങൾ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |