ടോക്യോ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെൻ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ തായ്‌ലൻഡിന്റെ കുൻലാവുത് വിദിത്ത്സാറിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് വിക്ടർ വിശ്വ ജേതാവായത്. സ്കോർ :21-5,21-16. ആദ്യ ഗെയിമിൽ നിഷ്പ്രയാസം ജയിച്ചുകയറിയ വിക്ടറിനോട് രണ്ടാം ഗെയിമിൽ വിദിത്ത്സാർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.50 മിനിട്ടുകൊണ്ടാണ് 28കാരനായ ഡാനിഷ് താരം വിജയം നേടിയെടുത്തത്.
ഇത് രണ്ടാം തവണയാണ് വിക്ടർ ലോക ചാമ്പ്യനാവുന്നത്. 2017ലായിരുന്നു ആദ്യം. കഴിഞ്ഞവർഷം ടോക്യോയിൽ നടന്ന ഒളിമ്പിക്സിലും പുരുഷ സിംഗിൾസ് സ്വർണം നേടിയത് വിക്ടറായിരുന്നു.
ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ ടോപ് സീഡായ അകാനെ 21-12,10-21,21-14 എന്ന സ്കോറിന് നാലാം സീഡ് ചൈനയുടെ ചെൻ യു ഫെയിയെയാണ് തോൽപ്പിച്ചത്. 25കാരിയായ യമാഗുച്ചിയുടെയും രണ്ടാം ലോക കിരീടമാണിത്.കഴിഞ്ഞവർഷത്തെ സ്വർണം നിലനിറുത്തുകയായിരുന്നു ജാപ്പനീസ് താരം.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ക്വാർട്ടറിൽ പൊരുതിത്തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |