ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ സോഷ്യലിസം, മതേതരത്വം എന്ന ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യൻ സ്വാമി എം.പി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് സ്വാമിയുടെ ഹർജി സെപ്തം. 29ന് പരിഗണിക്കും. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1976 ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നിവ കൂട്ടിച്ചേർത്തത്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ ശില്പി ബി.ആർ. ബി.ആർ. അംബേദ്കർ തള്ളിക്കളഞ്ഞതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
1973 ഏപ്രിൽ 24ന് കേശവാനന്ദഭാരതി കേസിലെ വിധിയിൽ 13 അംഗ ഭരണഘടനാ ബെഞ്ച് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടു വരാൻ പാർലമെന്റിന് അധികാരമില്ലെന്ന് വിധിച്ചിട്ടുണ്ട്. അതിനാൽ ഈ ഭേദഗതി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അഭിഭാഷകനായ സത്യ സബർവാൾ നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയോടൊപ്പം
സുബ്രഹ്‌മണ്യൻ സ്വാമിയുടെ ഹർജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |