അമ്പലപ്പുഴ : സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി എം.ഡി.എം.എ, കഞ്ചാവ് ,തുടങ്ങിയ മയക്കുമരുന്നുകൾ വിതരണം നടത്തിവന്ന യുവാക്കളെ പുന്നപ്ര പൊലീസ് പിടികൂടി. ആലപ്പുഴ ഇരവുകാട് വാർഡിൽ തിരുവമ്പാടി തിണ്ടങ്കേരിയിൽ ഇജാസ് (25), ആലപ്പുഴ വട്ടയാൽ വാർഡിൽ റിൻഷാദ് (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി 8 ഓടെ വാടയ്ക്കൽ എൻജിനീയറിംഗ് കോളേജിന് സമീപത്തു നിന്ന് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. 0.9ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും പിടികൂടി .ഹാഷിഷ് ഓയിലുമായി പിടികൂടിയതിനെത്തുടർന്ന് റിൻഷാദ് മുമ്പ് രണ്ടു തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
.കഴിഞ്ഞ ദിവസം കുറവൻതോട് സ്വദേശികളായ 2 യുവാക്കളെ കണിയാംകുളം ഭാഗത്തു നിന്നും എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.ഇവർക്ക് മയക്കുമരുന്നുകൾ നൽകിയത് ഇജാസും റിൻഷാദുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് ശേഖരിച്ച് ആലപ്പുഴയിൽ വിതരണം നടത്തുന്നവരിൽ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവർ മയക്കുമരുന്ന് വില്പന നടത്തിവന്നിരുന്നത്.പരസ്പരം കാണാതെ മയക്കുമരുന്ന് വയ്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്ത് ഓൺലൈനിൽ പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി. പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ നവാസ്, എസ്.പി.ഒ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 8 പേരാണ് കഞ്ചാവും, മയക്കുമരുന്നുകളുമായി പുന്നപ്ര പൊലീസിന്റെ പിടിയിലായത്. ജില്ല പൊലീസ് മേധാവി ജി.ജയദേവ് , അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് മയക്കുമരുന്നു കേസുകൾ അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |