ലണ്ടൻ : ഭാഗ്യം എപ്പോൾ ഏത് വഴി വരുമെന്ന് പ്രവചിക്കാനാകില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് യു.കെയിലെ നോർത്ത് യോക്ക്‌ഷെയർ സ്വദേശികളായ ദമ്പതികൾ. വീട് പുനഃരുദ്ധാരണത്തിന്റെ ഭാഗമായി അടുക്കള ഭാഗത്തെ തറ പൊളിച്ചുനീക്കിയപ്പോൾ ഇവർ കണ്ടെത്തിയത് 264 സ്വർണ നാണയങ്ങളാണ്.
ഏകദേശം 250,000 പൗണ്ട് ( 2.3 കോടി രൂപ ) വിലമതിക്കുന്നതാണ് ഈ സ്വർണ നാണയങ്ങൾ. 2019ലായിരുന്നു കണ്ടെത്തലെങ്കിലും ഇവയുടെ ലേലം ഇപ്പോൾ നടക്കാൻ പോകുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ദമ്പതിമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 10 വർഷങ്ങൾക്ക് മുമ്പാണ് ഈ വീട് വാങ്ങി ഇരുവരും ഇവിടെ താമസമാക്കിയത്. ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ളതാണ് സ്വർണ നാണയ ശേഖരമെന്ന് കരുതുന്നു.
എല്ലർബീ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. കോൺക്രീറ്റ് തറ ഇളക്കിയതിന് ആറ് ഇഞ്ച് താഴെയായി ഒരു കൊച്ചു ലോഹപ്പെട്ടിയിലായിരുന്നു നാണയങ്ങളുണ്ടായിരുന്നത്. ജെയിംസ് ഒന്നാമൻ, ചാൾസ് ഒന്നാമൻ എന്നിവരുടെ ഭരണകാലഘട്ടമായിരുന്ന 1610 - 1727 കാലയളവിലാണ് ഈ നാണയങ്ങൾ നിർമ്മിക്കപ്പെട്ടത്. ഇവ ഒരു വ്യാപാരി കുടുംബത്തിന്റേതായിരിക്കാമെന്ന് കരുതുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |