ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലിസ് ട്രസിന് 81,326 വോട്ട് ലഭിച്ചപ്പോൾ ഋഷിക്ക് 60,399 വോട്ടാണ് നേടാൻ ആയത്.
ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയേഴുകാരിയായ ലിസ്. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. എലിസബത്ത് രാജ്ഞി സ്‌കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലുള്ളതിനാൽ ചരിത്രത്തിൽ ആദ്യമായി ഇവിടെയായിരിക്കും ചടങ്ങുകൾ നടക്കുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ബ്രിട്ടൻ കൂപ്പുകുത്തുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ‌്തതോടെയാണ് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചത്. മന്ത്രിസഭയിലെ 50 പേർ രാജിവച്ചൊഴിയുകയും പാർട്ടി എംപിമാരിൽ ഭൂരിപക്ഷവും എതിരാവുകയും ചെയ്തതോടെ ബോറിസ് ജോൺസന് മറ്റു വഴികളില്ലാതായി.
. ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനകാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരിയിലാണ് നാൽപ്പത്തിരണ്ടുകാരനായ ഋഷി സുനകിനെ ധനമന്ത്രിയായി ബോറിസ് ജോൺസൻ നിയമിച്ചത്. , ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |