കൊച്ചി: അതി രാവിലെ മുതൽ കലൂരിൽ ജോലി അന്വേഷിച്ച് തമ്പടിക്കുന്ന അന്യസംസ്ഥാനക്കാരുടെ കൈയിലെല്ലാം മാങ്കോ ഫ്രൂട്ടി ! കടകൾ തുറക്കും മുമ്പേയുള്ള ഫ്രൂട്ടി കച്ചവടം അന്വേഷിച്ച് ഇറങ്ങിയ എക്സൈസ് എത്തി നിന്നത് മണപ്പാട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് കോളാഞ്ചി സ്വദേശി മുത്തുപ്പാണ്ടിയുടെ (പാൽപാണ്ടി) വീട്ടിൽ. പിന്നീടാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ഫ്രൂട്ടി പ്രിയം എക്സൈസ് ഉദ്യോഗസ്ഥർക്ക് പിടികിട്ടിയത്. പാൽപാണ്ടി, ഭാര്യയുടെ സഹായത്തോടെ മാങ്കോ ജ്യൂസ് പോലെ കലക്കി കുപ്പിയിലാക്കി വിറ്റിരുന്നത് അസ്സൽ ജവാൻ. ഒരുകുപ്പി അകത്താക്കിയാൽ മതി പിമ്പിരിയാകും. ബിവറേജിൽ നിന്ന് ജവാനടക്കം വിലകുറവുള്ള മദ്യവും വാങ്ങി മഞ്ഞപ്പൊടിയും മറ്റും ചേർത്താണ് പാൽപാണ്ടി എനർജി ഡ്രിംഗ് നിർമ്മിച്ചിരുന്നതത്രേ. കുപ്പിക്കൊന്നിന് 50രൂപ നിരക്കിലായിരുന്നു സർബത്ത് ഷേക്കെന്ന പേരിലെ കച്ചവടം.
വില്പനയെല്ലാം സഹായി
കെട്ടിട നിർമ്മാണത്തിനും മറ്റും തൊഴിലാളികളെ നൽകുന്ന കരാറുകാരനാണ് പാൽപാണ്ടി. അടുത്തിടെയായാണ് മദ്യവില്പനയിലേത്ത് തിരിഞ്ഞത്. വീട്ടിൽ നിർമ്മിക്കുന്ന കലക്ക് മദ്യം അതിരാവിലെ കുപ്പികളിലാക്കി കലൂർ സ്റ്റാൻഡിനോട് ചേർന്നുള്ള കള്ളുഷാപ്പിന് പിന്നിൽ കൊണ്ടുവയ്ക്കും.
ഇയാളുടെ സന്തതസഹചാരിയാണ് കച്ചവടമെല്ലാം നടത്തുന്നത്. ആവശ്യക്കാരെ നേരിൽകണ്ട് കച്ചവടമുറപ്പിച്ച് കുപ്പിയെത്തിച്ച് നൽകും. സ്റ്റോക്ക് തീർന്നാൽ പാൽപാണ്ടിയെ ഫോണിൽ വിളിച്ച് പറയും. പിന്നാലെ കുപ്പികളുമായി പാൽപാണ്ടിയെത്തും. സഹായിയും എക്സൈസ് പിടിയിലായിട്ടുണ്ട്.
മദ്യം പരിശോധനയ്ക്ക്
പുലർച്ചെ നടക്കാനാണെന്ന് വ്യാജേനെ ഇറങ്ങി ആളുകൾ നഗരത്തിൽ ഉപേക്ഷിക്കുന്ന ഫ്രൂട്ടിയുടെയും മറ്റും ചെറിയ കുപ്പികൾ ശേഖരിക്കും. പിന്നീട് കഴുകി വൃത്തിയാക്കും. കുപ്പിയുടെ സ്റ്റിക്കർ നീക്കില്ല. മിക്സ് മദ്യം കണ്ടാൽ മാങ്കോ ജ്യൂസാണന്നേ തോന്നൂ. പാൽപാണ്ടിയുടെ കലക്ക് മദ്യം കെമിക്കൽ ലാബിലേക്ക് അയച്ചു. ഫലം വരുമ്പോഴറിയാം പാൽപ്പാണ്ടിയുടെ യഥാർത്ഥ ഫോർമുല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |