ന്യൂഡൽഹി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമായി വ്യഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. അങ്ങനെയെങ്കിൽ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലികാവകാശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാൻ ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കർണ്ണാടകയിലെ കലാലയങ്ങളിൽ ഹിജാബ് നിരോധിച്ച സംസ്ഥാന സർക്കാർ നടപടി ശരിവച്ച
കർണ്ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ ഇന്നലെയും വാദം തുടരുന്നതിനിടെയായിരുന്നു പരാമർശം. ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന് എതിരാണെന്ന വാദം ഉയർന്നപ്പോഴാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജികളിൽ ഇന്നും വാദം തുടരും.
യൂണിഫോം നിശ്ചയിച്ച സ്കൂളുകളിലും കോളേജുകളിലും മതസ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി എങ്ങനെയാണ് ആ സംവിധാനം നിരാകരിക്കാൻ കഴിയുകയെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടയിൽ സുപ്രീംകോടതി ഹർജിക്കാരോട് ചോദിച്ചിരുന്നു. മിനിയും മിഡിയുമൊക്കെ ധരിക്കാനുള്ള സ്വാതന്ത്ര്യം യൂണിഫോം നിശ്ചയിച്ച സ്കൂളുകളിൽ ഇല്ലെന്ന കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർണ്ണാടകയിലെ ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നായിരുന്നു ഹർജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്തിന്റെ വാദം. ദക്ഷിണാഫ്രിക്കയിലെ ഒരു സ്കൂളിൽ ഹിന്ദു വിദ്യാർത്ഥിനികൾക്ക് മൂക്കുത്തി അണിയാൻ അനുമതി നൽകി കോടതി ഉത്തരവിറക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മൂക്കുത്തിക്ക് മതാചാരവുമായി ബന്ധമില്ലെന്നും പല കാര്യങ്ങളിലും ഇളവുള്ള ഇന്ത്യ മറ്റ് രാജ്യങ്ങളെ പോലെയല്ലെന്നും കോടതി വ്യക്തമാക്കി. കർണ്ണാടക ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹർജിക്കാരായ മുസ്ലിം വിദ്യാർത്ഥിനികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സഞ്ജയ് കൗൾ, രാജീവ് ധവാൻ എന്നിവർ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |