കോട്ടയം. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കവാട നിർമ്മാണം നടക്കുമ്പോഴും, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെ വയസ്ക്കരക്കുന്നിലെ ജില്ലാ ആയുർവേദ ആശുപത്രി. ഇടിഞ്ഞ് പൊളിയാറായ പഴയ കെട്ടിടവുമുണ്ട് ഈ ആശുപത്രിയിൽ. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഡ്രെയിനേജ് , ചുറ്റുമതിൽ നിർമ്മാണം, ആർച്ച് ഗേറ്റ്, സെക്യൂരിറ്റി റൂം തുടങ്ങിയവയുടെ നിർമ്മാണങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നാൽ കിടപ്പു രോഗികൾക്കും ഡോക്ടർമാർക്കും വേണ്ടത്ര സൗകര്യങ്ങൾ ഇവിടെയില്ല.
75 സെന്റ് സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയവും ഈ കോമ്പൗണ്ടിലാണ് . വർഷങ്ങൾ പഴക്കമുള്ള മറ്റൊരു കെട്ടിടവും ഇവിടെയുണ്ട്. പുതിയതായി മൂന്ന് നിലകളിലുള്ള കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്.
75 ഐ.പി ബെഡ് ഉണ്ടായിരുന്നത് 50 ൽ താഴെയായി. 12 ഡോക്ടർമാർ, 8 നഴ്‌സിംഗ് സ്റ്റാഫ്, ലാബ്, കുക്കിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി 47 ജീവനക്കാരുണ്ട്.
യോഗ, പുനർവ, ദൃഷ്ടി തുടങ്ങി 18 ഓളം പ്രോജക്ടുകൾ പ്രവർത്തിക്കുന്നുണ്ട്. സോളാർ വാട്ടർ ഹീറ്റർ, പേവാർഡ്, എല്ലാ ബാത്ത് റൂമുകളിലും ചൂട് വെള്ളം, ഡിജിറ്റൽ എക്‌സ് റേ സംവിധാനം, മോഡേൺ ലാബ്, ലിഫ്റ്റ് തുടങ്ങിയവയുമുണ്ട്. സ്‌പോർട്‌സ് സ്‌പെഷ്യലൈസ്ഡ് വിഭാഗം, കാർ പാർക്കിംഗ് , ഡോക്ടർ റൂം, കൂടുതൽ ഐ.പി ബെഡ് തുടങ്ങിയവ ഇനിയും സജ്ജമാക്കേണ്ടതുണ്ട്. ആശുപത്രിയുടെ കവാടത്തിനു മുൻവശത്തുള്ള പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് 7കോടി രൂപ മുതൽ മുടക്കിൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് ജില്ലാ പഞ്ചായത്ത് വഴി നബാർഡിൽ സമർപ്പിച്ച് കാത്തിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറയുന്നു.
നബാർഡിൽ നിന്ന് ഫണ്ട് ലഭിച്ചാൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആധുനിക കെട്ടിടം നിർമ്മിക്കും. 5 കോടി രൂപ കെട്ടിടത്തിനും 2 കോടി രൂപ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |