സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ലിമിറ്റഡ് ഓവർ നായകൻ ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നു. ഇന്ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെ താൻ ഏകദിനത്തിൽ നിന്ന് വിരമിക്കുകയാണെന്ന് 35കാരനായ ഫിഞ്ച് അറിയിച്ചു. അതേസമയം അടുത്ത മാസം നാട്ടിൽ നടക്കുന്ന ട്വന്റി- 20 ലോകകപ്പിൽ ഫിഞ്ച് തന്നെയാകും ഓസീസിനെ നയിക്കുക. 2021ൽ ട്വന്റി-20 ലോകകിരീടം ഫിഞ്ചിന്റെ നേതൃത്വത്തിലാണ് ഓസീസ് ഉയർത്തിയത്.
ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ നിറഞ്ഞ മനോഹരമായ യാത്രയായിരുന്നു ഇത്. ഏകദിനത്തിലെ മികച്ച ടീമുകൾക്കെതിരെ മഹാൻമാരായ താരങ്ങൾക്കൊപ്പം കളിക്കാനായി. ഒരുവർഷത്തിന് ശേഷമുള്ള ഏകദിന ലോകകപ്പിന് മുമ്പ് പുതിയൊരു നായകന് ചുമതല കൈമാറേണ്ട സമയമായിരിക്കുന്നു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി.- വിരമിക്കൽ സന്ദേശത്തിൽ ഫിഞ്ച് കുറിച്ചു.
ഫോമിലേക്ക് തിരിച്ചെത്താനാകാത്തതാണ് ഏകദിനത്തിൽ നിന്ന് ഫിഞ്ചിന്റെ വിരമിക്കലിന് പിന്നിലെ പ്രധാന കാരണം. അവസാനം കളിച്ച 12 ഏകദിന ഇന്നിംഗ്സുകളിൽ അഞ്ചിലും താരം ഡക്കായിരുന്നു. ഈ വർഷം കളിച്ച 13 മത്‌സരങ്ങളിൽ നിന്നായി 169 റൺസേ ഫിഞ്ചിന് നേടാനായുള്ളൂ.
2015ൽ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസീസ് ടീം അംഗമായിരുന്ന ഫിഞ്ച് 2020ൽ ആസ്ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013 ജനുവരി 11 ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഫിഞ്ച് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയത്. 2018ലെ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെയാണ് ഫിഞ്ച് ഓസീസ് ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയത്. 2019ലെ ഏകദിന ലോകകപ്പിൽ ഓസീസിനെ സെമിയിലെത്തിക്കാനായി.
145 ഏകദിനങ്ങൾ
5401 റൺസ്
17 സെഞ്ച്വറികൾ
2020ലെ ആസ്ട്രേലിയൻ പുരുഷ ടീമിലെ മികച്ച ഏകദിന താരം
2015ലെ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |