വിതുര: ഒരിടവേളയ്ക്ക് ശേഷം മലയോരമേഖലയിൽ വീണ്ടും ലഹരി മാഫിയ പിടിമുറുക്കുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം തകൃതിയായിട്ടും നടപടി ഇനിയും അകലെയാണ്. ഒാണക്കാലത്ത് വൻതോതിലാണ് കഞ്ചാവ് വില്പന നടന്നത്. മദ്യത്തെക്കാൾ കഞ്ചാവാണ് ഇപ്പോൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. വിദ്യാർത്ഥികൾക്കിടയിലും കഞ്ചാവ് വില്പന വർദ്ധിച്ചതായാണ് വിവരം.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിട്ട് മാസങ്ങളേറെയായി. ടൂറിസം മേഖലയിലും ഇവർ പിടിമുറുക്കിക്കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കേരളത്തിലേക്ക് വൻതോതിൽ എത്തുന്നുണ്ട്.
അഞ്ച് രൂപ മുതൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ 50 രൂപയ്ക്ക് മുകളിലാണ് വിറ്റഴിക്കുന്നത്.
അമിതലാഭം ലഭിക്കുന്നതിനാൽ യുവക്കളാണ് കച്ചവട സംഘങ്ങളിൽ ഏറെയും. പൊലീസും, എക്സൈസും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധനകൾ നാമമാത്രമായതാണ് ലഹരിമാഫിയ തഴച്ചുവളരാൻ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന കർശനമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ബൈക്കുകളിൽ പറന്ന് കഞ്ചാവ് വില്പന
കഞ്ചാവ് വില്പനയ്ക്കായി യുവക്കളുടെ സംഘമാണ് സജീവമായി ഉള്ളത്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ വില്പന നടത്തുന്നതിന് ആഡംബര ബൈക്കുകളുമായി യുവസംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരത്തിൽ ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തിയ നിരവധി യുവാക്കളെ പിടികൂടിയിരുന്നു. വിദ്യാർത്ഥികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസിനും എക്സൈസിനും ലഭിച്ചിട്ടുള്ള വിവരം.പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസും എക്സൈസും വ്യക്തമാക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളും
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിറ്റഴിക്കുന്നവരുടെ കൂട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. സ്വദേശത്ത് പോയി മടങ്ങിയെത്തുന്ന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് എത്തിച്ചാണ് ഇവിടെ വിറ്റഴിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനകൾ കുറഞ്ഞതാണ് ഇവർക്ക് സഹായകരമാകുന്നത്.
തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന ലഹരി വില്പനയ്ക്ക് തടയിടണം.എക്സൈസും,പൊലീസും ഉണർന്ന് പ്രവർത്തിക്കണം.അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
എസ്.എസ്.പ്രേംകുമാർ,സെക്രട്ടറി
കർഷകസംഘം തൊളിക്കോട് മേഖല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |