മക്ക: കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർത്ഥാടനം നിർവഹിക്കാൻ ബാനറുമായി മക്കയിലെത്തിയ യെമൻ സ്വദേശി അറസ്റ്റിൽ.
രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇയാൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോ സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് വിലക്കുണ്ട്.
തിങ്കളാഴ്ച മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ഷൂട്ട് ചെയ്തിരുന്നു.
"അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിന് വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു." എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു വീഡിയോ. ഉംറയുടെ എല്ലാ നിർദ്ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മസ്ജിദുൽ ഹറമിൽ ബാനറുമായി പ്രവേശിച്ച യെമനി പൗരനെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
മരണപ്പെട്ട മുസ്ളിങ്ങൾക്കു വേണ്ടി ഉംറ നിർവഹിക്കാറുണ്ട്. എന്നാൽ, അന്തരിച്ച എലിസബത്ത് രാജ്ഞി ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമുദായങ്ങളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണർ കൂടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |