ദുബായ്: ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ഐ.സി.സി ട്വന്റി-20 ബാറ്റർ റാങ്കിംഗിൽ 14 പടവുകൾ കയറി മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി 15-ാം റാങ്കിലെത്തി. ഏഷ്യാ കപ്പിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 276 റൺസാണ് വിരാട് അടിച്ചെടുത്തത്. ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ച്വറി നേടാനും സാധിച്ചിരുന്നു. 1,020 ദിവസങ്ങൾക്ക് ശേഷമാണ് വിരാടിന്റെ ബാറ്റിൽ നിന്ന് ശതകം പിറന്നത്.
ബാറ്റർമാരുടെ പട്ടികയിൽ പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിറുത്തി. രണ്ടാം സ്ഥാനത്തുണ്ടായ പാക് നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് രണ്ടാമത്. ഇന്ത്യയുടെ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്താണ്. സൂര്യകുമാറല്ലാതെ മറ്റൊരു ഇന്ത്യൻ താരവും ആദ്യ പത്തിലില്ല. രോഹിത് ശർമ 14-ാം സ്ഥാനത്താണ്.
ബൗളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാറിന് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം സ്ഥാനത്തായി.ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സൽവുഡാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തബാരേസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് മൂന്നാമതുമാണ്. ഭുവനേശ്വറല്ലാത്തെ മറ്റൊരു ഇന്ത്യൻ താരവും ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലില്ല.
ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തി.ആൾറൗണ്ടർമാരുടെ ലിസ്റ്റിലും ഹസരംഗ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഹസരംഗ നാലാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയ്ക്ക് അഞ്ചാം സ്ഥാനം നഷ്ടമായി. പാണ്ഡ്യ ഏഴാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനാണ് പട്ടികയിൽ ഒന്നാമത്. അഫ്ഗാൻ നായകൻ മുഹമ്മദ് നബി രണ്ടാമതും ഇംഗ്ലണ്ടിന്റെ മോയിൻ അലി മൂന്നാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |