മോസ്കോ : ഇന്ന് ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ ആരംഭിക്കുന്ന ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നാളെ ഉഭയകക്ഷി ചർച്ച നടത്തും. റഷ്യൻ സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിരോധം, ഊർജം, ഭക്ഷ്യവിതരണം, വളം ഇറക്കുമതി രംഗങ്ങളിലെ സഹകരണം എന്നിവ ചർച്ചയാകും. ഏഷ്യ - പസഫിക് മേഖലയിൽ സ്ഥിതിഗതികളും ജി - 20, യു.എൻ എന്നിവിടങ്ങളിലെ നയതന്ത്ര സഹകരണവും ചർച്ച ചെയ്യും. യുക്രെയിൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് മോദിയും പുട്ടിനും കൂടിക്കാഴ്ച നടത്തുന്നത്.
അന്താരാഷ്ട്ര വേദികളിൽ റഷ്യയെ കുറ്റപ്പെടുത്താതെയും യുക്രെയിന് മാനുഷിക പിന്തുണ നൽകിയുമുള്ള നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. സംഘർഷം നയതന്ത്ര മാർഗത്തിൽ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയതിനെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉയർന്ന വിമർശനങ്ങളെ ഇന്ത്യ ശക്തമായി ചെറുത്തിരുന്നു.
2021 ഡിസംബറിൽ ഇന്ത്യയിലെത്തിയ പുട്ടിൻ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് മണിക്കൂർ നീണ്ട പുട്ടിന്റെ ഇന്ത്യാ സന്ദർശനം അന്നേ വർഷം അദ്ദേഹം നടത്തിയ രണ്ടാമത്തെ വിദേശ സന്ദർശനമായിരുന്നു. ഈ വർഷം നാല് തവണ പുട്ടിനും മോദിയും ഫോണിൽ സംസാരിച്ചിരുന്നു. .യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഓഗസ്റ്റിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നികൊലയ് പെട്രുഷെവുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം അവസാനം ഇന്ത്യ - റഷ്യ ഉച്ചകോടിയും, ഇന്ത്യ - റഷ്യ 2+2 കൂടിക്കാഴ്ചയും (ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ ചർച്ച) മോസ്കോയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |