റോം: യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ സൂപ്പർ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും എ.എസ് റോമയും വിജയവഴിയിൽ. ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് തോൽവി വഴങ്ങിയ യുണൈറ്റഡ് കഴിഞ്ഞ ദിവസം ഷെരീഫിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് വിജയവഴിയിൽ എത്തിയത്.
ഷെരീഫിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 17-ാം മിനിട്ടിൽ ജേഡൻ സാഞ്ചോയും 39-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ക്രിസ്റ്റ്യാനൊ റൊണാൾഡോയുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. രണ്ടാം മത്സരത്തിൽ ഒമോണിയയെ 2-1ന് കീഴടക്കി വിജയക്കുതിപ്പ് തുടരുന്ന സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് സിയിൽ റോമ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഫിന്നിഷ് ക്ലബ് എച്ച്.ജെ.കെയെയാണ് തോൽപ്പിച്ചത്. 15-ാം മിനിട്ടിൽ മിറോ തെൻഹോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് എച്ച്.ജെ.കെ മത്സരം പൂർത്തിയാക്കിയത്.
ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് റോമയുടെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയിൽ അർജന്റൈൻ സൂപ്പർ താരം പൗലോ ഡിബാലയെ കളത്തിലിറക്കാനുള്ള കോച്ച് മൗറീഞ്ഞോയുടെ തീരുമാനമാണ് കളി റോമയുടെ കൈയിലാക്കിയത്.
47-ാം മിനിട്ടിൽ തന്നെ ഡിബാല റോമയെ മുന്നിലെത്തിച്ചു. തുടർന്ന് 49-ാം മിനിട്ടിൽ പെല്ലെഗ്രിനിയും 68-ാം മിനിട്ടിൽ ബലോട്ടിയും റോമയുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ റോമ ലുഡോഗോരറ്റ്സിനോട് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |