ലക്നൗ : അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം ഉയരും മുൻപേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു. അയോദ്ധ്യയിൽ നിന്ന് 25 കിലോമീറ്റർ മാറി ഭാരത്കുണ്ഡിലാണ് യോഗി ആദിത്യനാഥിന് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിൽ എല്ലാദിവസവും രാവിലെയും വൈകിട്ടും പൂജയും പ്രസാദ വിതരണവും ഉണ്ട്.
പ്രദേശവാസിയായ പ്രഭാകർ മൗര്യയാണ് ക്ഷേത്രം നിർമ്മിച്ചത്. യോഗി പ്രചാരകനാണ് താൻ എന്നാണ് പ്രഭാകർ സ്വയം വിശേഷിപ്പിക്കുന്നത്. ഇയാൾ ഒരു യുട്യൂബ് വ്ലോഗർ കൂടിയാണ്. രാമക്ഷേത്രം ആര് നിർമ്മിക്കുന്നുവോ അവർക്കായി ക്ഷേത്രം പണിയുമെന്ന് പ്രതിജ്ഞ എടുത്തിരുന്നതായി പ്രഭാകർ പറയുന്നു. ക്ഷേത്രത്തിനകത്ത് പ്രഭാകർ ദീപാരാധന നടത്തുന്നതും പ്രസാദ വിതരണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രം നിർമ്മിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു. യോഗിയുടെ ശില്പം രാജസ്ഥാനിൽ നിർമ്മിച്ച് ക്ഷേത്രത്തിൽ സ്ഥാപിക്കുകയായിരുന്നു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്ന 2020 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീ യോഗി മന്ദിർ നിർമാണം പ്രഭാകർ മൗര്യ തുടങ്ങിയത്.
ക്ഷേത്രം നിർമിച്ചത് വാർത്തയായതോടെ വിമർശനവും വന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്ര നിർമിച്ചത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. എന്നാൽ ക്ഷേത്രത്തെ കുറിച്ച് ബിജെപിയോ യോഗി ആദിത്യനാഥോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |