ന്യൂഡൽഹി:ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ദൃശ്യങ്ങൾ ചിത്രീകരിച്ച വിദ്യാർത്ഥിനിയുടെ ഷിംല രൊഹ്റു സ്വദേശിയായ ആൺ സുഹൃത്തും(22), ധല്ലി സ്വദേശിയായ മറ്റൊരു യുവാവുമാണ് (31) അറസ്റ്റിലായത്. ഇരുവരെയും ഹിമാചൽ പ്രദേശ് പൊലീസ് പഞ്ചാബിന് കൈമാറി.
മൂന്നാം പ്രതിയായ ധല്ലി സ്വദേശിയുടെ ഫോണിൽ നിന്ന് തന്റേതിലേക്ക് ചില സ്ക്രീൻ ഷോട്ടുകൾ വന്നതായി വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. ഇത് തന്റെ ആൺ സുഹൃത്തിന് പങ്കുവച്ച വീഡിയോയുടെ സ്ക്രീൻ ഷോട്ടുകളായിരുന്നുവെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സർക്കാർ മജിസ്ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കേസന്വേഷണത്തിന് വനിതാപൊലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുതിർന്ന ഐ.പി.എസ് ഓഫീസർ ഗുർപ്രീത് കൗർ ദിയോ മേൽനോട്ടം വഹിക്കും.
സർവകലാശാല അടച്ചിടും
24 വരെ സർവകലാശാല അടച്ചിടും. ഹോസ്റ്റലിലെ രണ്ട് വാർഡന്മാരെ സസ്‌പെൻഡ് ചെയ്യുകയും മറ്റുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. ഹോസ്റ്റലിലെ സമയക്രമവും മാറ്റി. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ പരാതിയിൽ ദൃശ്യം പകർത്തിയ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാലിവർ മറ്രുള്ളവരുടെ ദൃശ്യം പകർത്തിയില്ലെന്ന് മൊഹാലി എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞതോടെ വിദ്യാർത്ഥികൾ സർവകലാശാലയിൽ പ്രതിഷേധിച്ചു. ഇന്നലെ പുലർച്ചെ 1.30നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നാല് ദൃശ്യങ്ങളും വിദ്യാർത്ഥിനിയുടേത്
അറസ്റ്റിലായ വിദ്യാർത്ഥിനിയിൽ നിന്ന് കണ്ടെത്തിയ നാല് ദൃശ്യങ്ങളും അവരുടേതാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. മറ്റു കുട്ടികളുടെ ദൃശ്യം കണ്ടെത്താനായിട്ടില്ലെന്നും ഇവ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന ആരോപണത്തിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങൾ വിദ്യാർത്ഥികൾ തള്ളി. കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന് വിദ്യാർത്ഥിനി സമ്മതിച്ചെന്നും പൊലീസും സർവകലാശാല അധികൃതരും പലതും മറച്ചുവയ്ക്കുകയാണെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |