പാലക്കാട്: കുഴൽമന്ദം വെള്ളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾ പൂർത്തിയാവുന്ന മുറയ്ക്ക് ബസ് ഡ്രൈവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പാലക്കാട് ഡി.സി.ആർ.ബി, ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസ് തീർപ്പാക്കി.
2022 ഫെബ്രുവരി ഏഴിന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ആദർശ് മോഹനും സബിത്തുമാണ് മരിച്ചത്. പാലക്കാട് ഡി.സി.ആർ.ബി ഡിവൈ.എസ്.പിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കെ.എസ്.ആർടി.സി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകട കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിന് പോകാൻ ബൈക്ക് സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അപകടത്തിന് കാരണം. വെള്ളപ്പാറയിലെത്തിയ സമയത്താണ് ബസ് മുന്നിലൂടെ പോവുകയായിരുന്ന ലോറിയെ ഇടതു വശത്തിലൂടെ മറികടന്ന് വലത്തോട്ട് വെട്ടിച്ച് ബൈക്കിൽ തട്ടിയിട്ടത്. മോട്ടോർ ബൈക്കിൽ തട്ടിയാൽ യാത്രക്കാർ മരിക്കുമെന്ന് ഡ്രൈവർക്ക് അറിയാമായിരുന്നു. ബൈക്ക് ബസിനടിയിലേക്കും ഇരുചക്രവാഹന യാത്രികർ ലോറിക്കടിയിലേക്കും വീണു. ലോറിയുടെ പിൻ ചക്രങ്ങൾ കയറി ഇരുവരും മരിക്കുകയായിരുന്നു. ദൃക്സാക്ഷികളുടെ 164 ന്റെ പകർപ്പ് ലഭിക്കുന്നതിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിയുടെ പേരിൽ 304 ഐ.പി.സി പ്രകാരം കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതേ വിഷയത്തിൽ കണ്ണൂർ സ്വദേശിയായ അഡ്വ. വി. ദേവദാസും പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |