ആലപ്പുഴ: മാരാരിക്കുളം കടപ്പുറത്ത് നിന്ന് ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം തീരക്കടലിൽ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു. മാരാരിക്കുളം സ്വദേശി ജോസഫ് വാലയിലിന്റെ ഉടമസ്ഥതയിലുള്ള വാലയിൽ വള്ളമാണ് തീരത്ത് നിന്ന് ഇരുന്നൂറ് മീറ്റർ മാറി അപകടത്തിൽപ്പെട്ടത്. ഏഴ് തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ടവരിൽ ഒരാൾ നീന്തി കരയ്ക്കെത്തി തീരത്തെ ചായക്കടയിൽ നിന്ന് കത്തിയുമായി തിരികെ ചെന്നാണ് വള്ളത്തിൽ കുരുങ്ങിക്കിടന്ന വല മുറിച്ച് മാറ്റി രക്ഷാപ്രവർത്തനം നടത്തിയത്. ഈ സമയം കടലിലുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികളും എത്തിയാണ് അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചത്. വള്ളത്തിനും, വലയ്ക്കും, എൻജിനും സാരമായ കേടുപാടുകൾ പറ്റി. കാമറ, ബാറ്ററി, ഇക്കോ സൗണ്ടർ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തിൽപ്പെട്ട ജോയി വാലയിൽ, ജോസഫ് വാലയിൽ, ജാക്‌സൺ അരശ്ശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ, ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവർ ചെട്ടികാട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
നഷ്ടപരിഹാരം വാഗ്ദാനം മാത്രം
മൺസൂൺ കാലത്ത് തീരത്ത് ശക്തമായി തിര അടിച്ചെത്തുന്ന പ്രതിഭാസത്തെ മേക്കടൽ എന്നാണ് മത്സ്യത്തൊഴിലാളികൾ വിശേഷിപ്പിക്കുന്നത്. തിരയുടെ ശക്തി മൂലം ഫൈബർ വള്ളങ്ങൾക്ക് വിള്ളലും പൊട്ടലും സംഭവിക്കാറുണ്ട്. ഭാരം കുറഞ്ഞ ഫൈബർ വള്ളങ്ങൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിക്കുക. വെള്ളത്തിൽ മുങ്ങി കിടന്നതിനാൽ എൻജിൻ സർവീസ് ചെയ്യാതെ ഇനി പ്രവർത്തിപ്പിക്കാനാവില്ല. മത്സ്യസമ്പത്ത് കണ്ടെത്താനുള്ള ഒരു ലക്ഷം രൂപ വിലയുള്ള ഇക്കോ സൗണ്ടറും നശിച്ചു. എല്ലാ മൺസൂൺ കാലത്തും ഇത്തരം അപകടങ്ങൾ പതിവാണെന്നും, എന്നാൽ അപകടത്തിൽപ്പെടുന്ന വള്ളങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷക്കാലവും യാതൊരും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഓടിയെത്താതെ കോസ്റ്റൽ പൊലീസ്
അപകടമറിഞ്ഞാൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തേണ്ട അർത്തുങ്കൽ കോസ്റ്റൽ പൊലീസ്, പലപ്പോഴും വൈകിയെത്തുന്നത് തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നു. ഇന്നലെയും അപകടത്തിൽപ്പെട്ട തൊഴിലാളികൾ കരയ്ക്കെത്തി മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് ബീച്ച് ഗാർഡുകൾ എത്തിയത്. അപകടത്തിൽപ്പെട്ട തൊഴിലാളികളെ ആവശ്യമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ ജീപ്പ് പോലുമെടുക്കാതെ ബൈക്കിലാണ് പൊലീസ് വന്ന് പോകുന്നതെന്നും പരാതിയുണ്ട്. കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിൽ നീന്തൽ പോലുമറിയാത്ത ജീവനക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കടന്നുകൂടിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.
അപകടത്തിൽപ്പെട്ട വള്ളങ്ങൾ മത്സ്യഫെഡിലെയും ഫിഷറീസിലെയും ഉദ്യോഗസ്ഥർ പരിശോധിച്ച് മടങ്ങിയതല്ലാതെ കഴിഞ്ഞ രണ്ട് വർഷക്കാലവും നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ല. വള്ളങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണം
- ഇ.വി.രാജു ഈരേശ്ശേരിൽ, മത്സ്യത്തൊഴിലാളി നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |