കാസർകോട്; രാജ്യവ്യാപകമായി എൻ.ഐ എ നടത്തിയ റെയ്ഡിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. പി.എഫ്.ഐ യുടെ ജില്ല പ്രസിഡന്റ് ടി.സുലൈമാന്റെ തൃക്കരിപ്പൂർ മെട്ടമ്മലിലെ വീട്ടിലും കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന ജില്ലാ കമ്മറ്റി ഓഫീസിലുമാണ് പരിശോധന നടത്തിയത്. ജില്ലാ പ്രസിഡന്റ് സി.ടി സുലൈമാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എൻ ഐ എയുടെ അപ്രതീക്ഷിത നീക്കത്തിൽ പ്രകോപിതരായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കാസർകോട്ടും തൃക്കരിപ്പൂരിലും പ്രതിഷേധ പ്രകടനം നടത്തി. റെയ്ഡിൽ പ്രതിഷേധിച്ച കാസർകോട്ടെ പ്രവർത്തകർ ഏറെ സമയം വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. വിദ്യാനഗറിൽ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് പി.എഫ്.ഐയുടെ ജില്ലാ കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസിൽ നിന്ന് ഏതാനും കൊടികളും ബാനറുകളും മാത്രമാണ് കൊച്ചിയിൽ നിന്നെത്തിയ എൻ ഐ എ സംഘത്തിന് ലഭിച്ചത്. ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. തൃക്കരിപ്പൂർ മെട്ടമ്മലിലെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്താൻ എത്തിയപ്പോൾ ജില്ലാ പ്രസിഡന്റ് സുലൈമാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവിടെയും പ്രവർത്തകർ പ്രതിഷേധിച്ചു.
ട്രെയിനിറങ്ങിയപ്പോൾ കസ്റ്റഡിയിൽ
കാസർകോട് ജില്ലയിൽ നിന്നും എൻ ഐ എ കസ്റ്റഡിയിൽ എടുത്തത് എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകനായ തൃക്കരിപ്പൂർ മെട്ടമ്മലിലെ സി.ടി സുലൈമാനെ. ജമാഅത്ത് കമ്മറ്റിയുടെ കീഴിലുള്ള കൈക്കോട്ടുകടവ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ് പോപ്പുലർ ഫ്രണ്ട് കൊല്ലത്ത് നിന്നും മാവേലി എക്സ്പ്രസിൽ പയ്യന്നൂരിൽ ഇറങ്ങിയ തൊട്ടടുത്ത സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാളെ എൻ.ഐ.എ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുലർച്ചെ മൂന്നര മണിക്കാണ് മെട്ടമ്മലിലെ വീട്ടിൽ എൻ.ഐ.എ റെയ്ഡിനെത്തിയത്. ഈ സമയത്ത് ഭാര്യയും കുഞ്ഞും മകനും മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് വാതിൽ തുറന്നു നൽകിയത്. തുടർന്നായിരുന്നു പരിശോധന. ബാങ്ക് പാസ് ബുക്ക്, നോട്ടീസ്, ബാനർ, ലഘുലേഖ തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |