ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ ഗവേഷണ, ഏകോപന ചുമതലകൾ നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഡയറക്ടർ ജനറലായി ഡോ.രാജീവ് ബഹലിനെയും ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഡയറക്ടറായി ഡോ എം.ശ്രീനിവാസിനെയും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.
നിലവിൽ ജനീവയിലെ ലോകാരോഗ്യ സംഘടനയിൽ (ഡബ്ലിയു.എച്ച്,ഒ) മാതൃ, നവജാത ശിശു ഗവേഷണ വിഭാഗം തലവനാണ് ഡോ. ബഹൽ. മൂന്ന് വർഷത്തേക്കാണ് ഐ.സി.എം.ആർ തലപ്പത്തെ നിയമനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ മുൻ ഡിജി ഡോ. ബൽറാം ഭാർഗവയുടെ കാലാവധി ജൂലായിൽ അവസാനിച്ചിരുന്നു.
എയിംസ് മേധാവിയായി നിയമിതനായ ഡോ. ശ്രീനിവാസ് നിലവിൽ ഹൈദരാബാദ് ഇ.എസ്.ഐ.സി ഹോസ്‌പിറ്റലിന്റെയും മെഡിക്കൽ കോളേജിന്റെയും ഡീനായി പ്രവർത്തിക്കുകയാണ്. അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെ എയിംസ് തലപ്പത്ത് തുടരാം.
എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ ഇന്നലെ വിരമിച്ച ഒഴിവിലാണ് നിയമനം. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടറായ ഡോ. സഞ്ജയ് ബിഹാരിയുടെ പേരും എയിംസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |