തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൺവിള സ്വദേശി ജിതിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൈം ബ്രാഞ്ച് ഓഫീസിലേയ്ക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. വലിയ പൊലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിരുന്നു. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാർ തങ്ങൾ കൊണ്ടുവന്ന കൊടികൾ പൊലീസിന് നേരെ എറിഞ്ഞു. മുദ്രാവാക്യം വിളികളോടെ സംഘർഷം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകരെ വിരട്ടിയോടിക്കാനും പൊലീസ് ശ്രമിച്ചു.
നിരപരാധിയായ പ്രവർത്തകനെ പൊലീസ് സർക്കാർ അജണ്ട നടപ്പിലാക്കാൻ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ജിതിനെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേയ്ക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം,ആക്രമണക്കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ പ്രതികരിച്ചു. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നാണ് ജിതിൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയായിരുന്നു ജിതിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |