അമാനുഷിക കഥാപാത്രങ്ങൾ അവതരിപ്പിച്ച് സൂപ്പർ ഹീറോയിൻ ആകാനാണ് ആഗ്രഹമെന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്‌കാരം നേടിയ തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി നേഹ. ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം കേരളകൗമുദി ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നേഹ. ട്രാൻസ് വുമണായ എനിക്കും അമാനുഷിക കഥാപാത്രങ്ങൾ ചെയ്യാനാകുമെന്ന് സമൂഹത്തിന് മുന്നിൽ കാണിച്ച് കൊടുക്കണം.
മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ അമാനുഷിക ചിത്രമായ മിന്നൽ മുരളി കണ്ടിരുന്നു. അതുപോലത്തെ കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കും. മോഹൻലാലും മമ്മൂട്ടിയും ശോഭനയും മലയാളത്തിലെ ഇഷ്‌ടപ്പെട്ട താരങ്ങളാണ്. ചെന്നൈയിൽ ശോഭനയുടെ നൃത്തവിദ്യാലയത്തിലാണ് ഡാൻസ് പഠിച്ചത്. ട്രാൻസ് വുമൺ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയാണ് അവരെന്നെ നൃത്തം പഠിപ്പിച്ചത്. ശോഭന ദയയുളള സ്‌ത്രീയാണെന്നും നേഹ പറഞ്ഞു.
മൊബൈലിൽ നേഹ ചെയ്‌ത ടിക്ക് ടോക്കും റീൽസും വൈറലായത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ അഭിജിത്ത് തന്റെ ആദ്യ സിനിമയായ അന്തരത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മെസേജ് അയക്കുകയായിരുന്നു. ഭാഷയുടെ പ്രശ്‌നമാണ് ആദ്യം പറഞ്ഞത്. മലയാളത്തിൽ ഒട്ടനവധി നല്ല താരങ്ങളുണ്ടല്ലോയെന്നും ചോദിച്ചു. എന്നാൽ നേഹ ചെയ്‌താലേ പെർഫക്‌ടാകൂവെന്ന് പറഞ്ഞ് അഭിജിത്ത് നിർബന്ധം തുടർന്നതോടെ അഭിനയിക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറി. ഇതിനുമുമ്പ് തമിഴിലെ വെബ് സീരീസുകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും നാല് സഹോദരിമാരുമുളള വീട്ടിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടുവിട്ട് ചെന്നൈയിലേക്ക് താമസമാക്കിയതാണ് നേഹ. സംസ്ഥാന അവാർഡ് സ്വീകരിക്കാൻ കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് നേഹയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചിരുന്നു.
തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ജൂറി നേഹയ്‌ക്ക് പുരസ്‌കാരം നൽകിയത്. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് അന്തരം. ചിത്രം ഒ.ടി.ടി വഴി റിലീസ് ചെയ്യാനുളള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
ട്രാൻസ് വ്യക്തികൾ സിനിമയിൽ മുഖ്യവേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കലയിലും ജീവിതത്തിലും ട്രാൻസ് വ്യക്തികൾ സ്വന്തം ഇടം കണ്ടെത്തണം. നേഹയുടെ വിജയം കഠിനാദ്ധ്വാനത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |