ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. 50,000 രൂപയുടെ ബോണ്ടിൽ ഡൽഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് നടി കോടതിയിൽ ഹാജരായിരുന്നു. ഒക്ടോബർ 22ന് കേസ് വീണ്ടും പരിഗണിക്കും. തട്ടിപ്പുകേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയുടെ പേരും പ്രതിചേർത്തിരുന്നു. ഇതിന് പിന്നാലെ താരത്തെ എട്ട് മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തു.
ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് സ്പൂഫ് കോളുകൾ വഴി 215 കോടി രൂപ തട്ടിയെടുത്തെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. സുകേഷ് ഡൽഹി ജയിലിൽ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ജയിലിലായിരുന്ന വ്യവസായിക്ക് ജാമ്യം ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദ്ധാനം നൽകിയായിരുന്നു പണം തട്ടിയത്.
ആഭരണങ്ങളും 65 ജോഡി ഷൂസും 32 ബാഗുകളുമടക്കം 7.12 കോടി രൂപയുടെ സമ്മാനങ്ങൾ തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് നൽകിയതായാണ് ഡൽഹി പൊലീസ് ഭാഷ്യം. സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തെ തുടർന്ന് ബോളിവുഡ് താരമായ നോറ ഫത്തേഹിയെയും ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കി ചന്ദ്രശേഖറുമായുള്ള ബന്ധം നോറ ഫത്തേഹി അവസാനിപ്പിച്ചിരുന്നു. ഇതിന് തയ്യാറാകാതെ ബന്ധം തുടർന്നതാണ് ജാക്വിലിനെ ഡൽഹി പൊലീസ് നോട്ടപ്പുള്ളിയാക്കി മാറ്റിയത്. നടിയുടെ ഏഴ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |