നാൽപ്പത്തിരണ്ട് വർഷത്തെ സിനിമാ ജീവിതത്തിലെ ഓർമകൾ പങ്കുവച്ച് നടൻ ശങ്കർ. 1980ലാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ നിന്ന് നല്ലതും അല്ലാത്തതുമായ ഒരുപാട് ഓർമകളുണ്ടെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ പതിനാല് വർഷത്തോളം വളരെ നല്ലതായിരുന്നുവെന്നും ശങ്കർ വ്യക്തമാക്കി.
'പണ്ട് പെട്ടിയിൽ നിറയെ കാശുണ്ടാകുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. 'മൂന്ന് നാല് സിനിമ കഴിഞ്ഞാണ് അന്നൊക്കെ നാട്ടിൽ പോകുന്നത്. ഓരോ സിനിമ കഴിയുമ്പോഴും കിട്ടുന്ന കാശ് അയക്കാനൊന്നും പറ്റില്ല. അത് വാങ്ങാൻ അച്ഛൻ വരണം. അതുകൊണ്ട് കാശ് പെട്ടിയിൽ സൂക്ഷിച്ച് വയ്ക്കും. പലരും പറയുന്നത് ചിലർ അത് എടുത്തുകൊണ്ടുപോകാറുണ്ടെന്നൊക്കെയാണ്. എന്നോട് ചോദിച്ചാൽ അവർക്ക് ഞാൻ കൊടുക്കും. എന്റെ തുടക്കകാലം തൊട്ട് സൗഹൃദത്തിന് വലിയ വില കൊടുക്കാറുണ്ട്. ആ കാലഘട്ടത്തിലെ എല്ലാവരും നല്ല സുഹൃത്തുക്കളാണ്.'- അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിനെ വച്ച് സിനിമ സംവിധാനം ചെയ്യുമെന്നും ശങ്കർ പറയുന്നു. 'ഞാൻ മോഹൻലാലിനെ വച്ച് ചെയ്യുമ്പോൾ അതൊരു വലിയ സിനിമയായിരിക്കണം. അതിന് പറ്റിയ ഒരു സബ്ജക്ട് നോക്കിക്കൊണ്ടിരിക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഷൂട്ടിംഗിന്റെ സമയത്താണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. വളരെ ബാക്കിലായിരുന്നു ലാൽ അന്ന് നിന്നത്. അന്ന് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. പോപ്പുലറായിരുന്നു. വളരെ ബാക്കിൽ പോയി നിന്ന ആ മോഹൻലാൽ ഇന്ന് എന്താണെന്ന് ഓർക്കാറുണ്ട്.'- ശങ്കർ പറഞ്ഞു.
മമ്മൂട്ടിയെ യുകെയിൽ വച്ച് കണ്ടതിനെക്കുറിച്ചും അദ്ദേഹ വെളിപ്പെടുത്തി. 'കുറേക്കാലത്തിന് ശേഷം യുകെയിൽവച്ച് കണ്ടപ്പോൾ മമ്മൂക്ക എന്നോട് റിയാക്ട് ചെയ്തതാണ് മനസിൽ വരുന്നത്. അത്രയും ഒരു ഹാപ്പിനസ് മമ്മൂക്കയുടെ മുഖത്തുണ്ടായിരുന്നു. എന്നെ വന്ന് കെട്ടിപ്പിടിച്ചു.'- അദ്ദേഹം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |