ന്യൂഡൽഹി: അശോക് ഗെലോട്ടിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കുമ്പോൾ പകരം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി നിയോഗിക്കാനുള്ള നീക്കം ഗെലോട്ട് പക്ഷം പൊളിച്ചതോടെ മദ്ധ്യസ്ഥ ചർച്ചയ്ക്ക് മുതിർന്ന നേതാവ് കമൽനാഥിനെ ഹൈക്കമാൻഡ് നിയോഗിച്ചേക്കും. ഗെലോട്ടിന്റെ അടുത്ത സുഹൃത്തും മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷനുമാണ് കമൽനാഥ്. അദ്ദേഹം ഇന്നലെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.
അതേസമയം, സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ദൗത്യവുമായി ജയ്‌പൂരിലേക്ക് പോയ ഐ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മല്ലികാർജുന ഖാർഗെയും ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്തി. ഗെലോട്ടിനെ പിന്തുണയ്‌ക്കുന്നവരിൽ നിന്നുള്ള ഒരാളെ മാത്രമേ മുഖ്യമന്ത്രിയാക്കാവൂ എന്ന ഭൂരിപക്ഷം എം.എൽ.എമാരുടെ അഭിപ്രായം സോണിയാ ഗാന്ധിയെ അറിയിച്ചെന്ന് ഇരുവരും പറഞ്ഞു. ഒാരോ എം.എൽ.എമാരോടും പ്രത്യേകം സംസാരിച്ച് റിപ്പോർട്ട് നൽകാൻ സോണിയ ഇവരോട് വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ഫോണിലൂടെ ഇവർ എം.എൽ.എമാരെ ബന്ധപ്പെട്ടേക്കും.
ഞായറാഴ്‌ച നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ വരാതെ എം.എൽ.എമാർ മന്ത്രി ശാന്തി ധാരിവാളിന്റെ വസതിയിൽ സമാന്തര യോഗം ചേർന്നത് അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ ചൂണ്ടിക്കാട്ടി. ശാന്തി ധാരിവാൾ, സി.പി. ജോഷി, പ്രതാപ് ഖച്രിയവാസ് എന്നിവർ ഗെലോട്ട് ക്യാമ്പിന്റെ മൂന്നു നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെന്നും അത് തള്ളിയെന്നും മാക്കൻ പറഞ്ഞു.
എം.എൽ.എമാരെ പ്രത്യേകം കാണാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്നാണ് നിരീക്ഷകർ ഡൽഹിക്ക് മടങ്ങിയത്. അതിനുമുമ്പ് ഗെലോട്ടുമായും സച്ചിൻ പൈലറ്റുമായും കൂടിക്കാഴ്ച നടത്തി.
ഗെലോട്ട് പക്ഷത്തിന്റെ
3 നിർദ്ദേശങ്ങൾ,
നീരീക്ഷകരുടെ മറുപടി
1. ഗലോട്ട് പക്ഷം: മുഖ്യമന്ത്രിയെ നിയമിക്കാനുള്ള അന്തിമച്ചുമതല ഹൈക്കമാൻഡിനെ ഏൽപ്പിക്കുക എന്ന പ്രമേയം അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം പാസാക്കിയാൽ മതി
നിരീക്ഷകർ: ഗെലോട്ട് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഈ നിർദ്ദേശം
വൈരുദ്ധ്യ താത്‌പര്യമാകാനിടയുണ്ട്.
2. ഗെലോട്ട് പക്ഷം: തങ്ങളോട് കൂറുള്ള 102 എം.എൽ.എമാരിൽ നിന്നാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത്.
നിരീക്ഷകർ: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണം.
3. ഗെലോട്ട് പക്ഷം: എം.എൽ.എമാരെ ഒറ്റയ്‌ക്ക് കാണുന്നതിന് പകരം സംഘമായി നിരീക്ഷകരെ കാണാം.
നിരീക്ഷകർ: ഓരോരുത്തരിൽ നിന്നും പ്രത്യേകം അഭിപ്രായം സ്വീകരിക്കുന്നതാണ് കോൺഗ്രസിന്റെ പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |